ന്യൂഡൽഹി : ദളിത് ആക്ടിവിസ്റ്റ് രേഖ രാജിനെ എംജി സർവകലാശാലയിൽ ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചു. നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് എതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ടാണ് സുപ്രീംകോടതി ഹർജി തള്ളിയത്. എംജി സർവകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇതുവരെ കോടതിയിൽ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങൾക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

റാങ്ക് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള നിഷ വേലപ്പൻനായർ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇന്റർവ്യൂവിന് മാർക്ക് നൽകിയ മാനദണ്ഡങ്ങൾ നിയമാനുസൃതമല്ലെന്ന് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലായിരുന്നു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് രേഖ രാജും സർവകലാശാലയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അഭിഭാഷക സാക്ഷി കക്കറാണ് സർവകലാശാലയുടെ അപ്പീൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. അസിസ്റ്റന്റ് പ്രൊഫസ്സർ നിയമന വ്യവസ്ഥകളിൽ ഇളവ് അനുവദിക്കാൻ സർവകലാശാലയ്ക്ക് അധികാരം ഉണ്ടെന്നായിരുന്നു അപ്പീലിലെ പ്രധാന വാദം.

അസിസ്റ്റന്റ് പ്രൊഫെസറെ തെരെഞ്ഞെടുക്കുന്ന സമിതി ഉദ്യോഗാർഥിയുടെ ഗവേഷണ പശ്ചാത്തലം ഉൾപ്പടെ കണക്കിലെടുത്താണ് മാർക്ക് നൽകുന്നത്. വിദഗ്ദ്ധ സമിതി നൽകുന്ന ഈ മാർക്ക് ജുഡീഷ്യൽ പരിശോധനകൾക്ക് വിധേയമാക്കുന്നതിനെയും സർവകലാശാല സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ, ഈ വാദങ്ങൾ തള്ളി. സുപ്രീംകോടതി ഈ ഹർജികളിൽ എടുത്ത നിലപാട് കണ്ണൂർ സർവകലാശാലയിലെ വിവാദമായ അസ്സോസിയേറ്റ് പ്രൊഫെസ്സർ നിയമന വിഷയത്തിൽ സ്വാധീനം ചെലുത്തിയേക്കും. ഈ സാഹചര്യത്തിൽ അതീവ പ്രാധാന്യത്തോടെയാണ് സംസ്ഥാന സർക്കാരും എം.ജി സർവകലാശാലയുടെ ഹർജിയിലെ നടപടികൾ വീക്ഷിച്ചത്

മാർക്ക് സംബന്ധമായി ചില വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിഷ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ് വന്നത്. രേഖയ്ക്ക് പകരം റാങ്ക് പട്ടികയിൽ രണ്ടാമതെത്തിയ നിഷ വേലപ്പൻ നായരെ നിയമിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.

2019ലാണ് എം.ജി സർവകലാശാലയിൽ അസി. പ്രൊഫസറായി രേഖാ രാജിന്റെ നിയമനം നടക്കുന്നത്. പി എച്ച് ഡിയുടെ മാർക്ക് തനിക്ക് നൽകിയില്ലെന്നും, റിസർച്ച് പേപ്പറുകൾക്ക് അർഹതയുള്ളതിലധികം മാർക്ക് രേഖ രാജിന് നൽകി എന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. പി എച്ച് ഡിക്ക് ലഭിക്കേണ്ട ആറുമാർക്ക് സെലക്ഷൻ കമ്മിറ്റി നിഷ വേലപ്പൻ നായർക്ക് കണക്കാക്കിയിരുന്നില്ല. റിസർച്ച് പേപ്പറുകൾക്ക് എട്ടുമാർക്കാണ് രേഖാ രാജിന് നൽകിയത്.

എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ച കോടതി മൂന്നു മാർക്കിന് മാത്രമേ രേഖ രാജിന് യോഗ്യത ഉള്ളുവെന്ന് കണ്ടെത്തി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നൽകിയ അദ്ധ്യാപക നിയമനവും അടുത്തിടെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.