കൊച്ചി: ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ആശ്വാസം. മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ആറു മാസത്തേക്കാണ് സ്റ്റേ. മോഹൻലാലിന്റെ ഹരജിയിൽ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്.

കേസിന്റെ വിചാരണക്കായി നവംബർ മൂന്നിന് കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന് മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികളോട് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി ഓഗസ്റ്റിൽ നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികൾക്കാണ് ഇപ്പോഴത്തെ സ്റ്റേ.കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ട് ജോടി ആനക്കൊമ്പുകൾ കണ്ടെടുത്തിരുന്നു. തുടർന്നാണ്, ആനക്കൊമ്പുകൾ അനധികൃതമായി കൈവശം വെച്ചതിന് വനം വകുപ്പ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. സംഭവം പിന്നീട് ഏറെ വിവാദമായി.

ആനകൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നായിരുന്നു മോഹൻലാലിന്റെ വാദം. നാട്ടാനയുടെ കൊമ്പാണ് സൂക്ഷിച്ചതെന്നും, അതിനാൽ വനം വന്യജീവി നിയമം മോഹൻലാലിന് ബാധകമല്ലെന്നുമായിരുന്നു സർക്കാർ നിലപാട്. ഈ വാദങ്ങൾ പിന്നീട് കോടത തള്ളുകയുണ്ടായി.