കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലടക്കമുള്ള നാലുപ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. മുൻ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കവരത്തി വിചാരണ വിധിച്ച 10 വർഷം തടവുശിക്ഷയാണ് മരവിപ്പിച്ചത്. എന്നാൽ, സംഭവത്തിൽ കുറ്റവാളിയാണെന്ന് കീഴ്‌ക്കോടതി കണ്ടെത്തിയത് തള്ളണമെന്ന എംപിയുടെ അപേക്ഷ ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് നിരസിച്ചു. എങ്കിലും കേസിൽ തൽക്കാലം ജയിലിൽ പോകേണ്ടെന്നത് ഫൈസലിന് ആശ്വാസമാണ്.

2009ലെ രാഷ്ട്രീയ സംഘർഷത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിൽ ഈവർഷം ജനുവരി 11 ന് കവരത്തി സെഷൻസ് കോടതി ഫൈസലും മറ്റ് മൂന്ന് പേരും കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. നാല് പ്രതികൾക്കും 10 വർഷത്തെ കഠിന തടവും വിധിച്ചു. കോടതി ശിക്ഷിച്ചതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം ഫൈസൽ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടു.

തുടർന്ന് നാല് പ്രതികളും ജനുവരി 12ന് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ജനുവരി 25ന് ഹൈക്കോടതി ശിക്ഷ സസ്‌പെൻഡ് ചെയ്തതോടെ അയോഗ്യത നീങ്ങി. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹും സുപ്രീംകോടതിയിൽ ഹരജി നൽകി. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി അപ്പീൽ വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്നാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് കേസ് പരിഗണിക്കുകയും ശിക്ഷ മരവിപ്പിക്കുകയും ചെയ്തത്.

ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ എംപിയുടെ ശിക്ഷ സസ്‌പെൻഡ് ചെയ്ത നടപടി നിയമപരമല്ലെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിനുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ വാദിച്ചിരുന്നു. ഫൈസലിനുവേണ്ടി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായ കപിൽ സിബിലാണ് ഹാജരായത്.