തൃശൂർ: തൃശ്ശൂർ ശോഭാ സിറ്റിയിൽ വെച്ച് സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ചന്ദ്രബോസ് വധം മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൃത്യമാണെന്നും നിഷാം സമൂഹത്തിന് വിപത്തും ഭീഷണിയാണെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി. ജീവപര്യന്തം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ശിക്ഷയിലൂടെ നന്നാവും എന്ന് കരുതുന്ന വ്യക്തികൾക്കാണ് ജീവപര്യന്തം ശിക്ഷ നൽകുന്നത്. മാറ്റം ഉണ്ടായ ശേഷം ഇത്തരക്കാരെ സമൂഹത്തിലേക്ക് തന്നെ പറഞ്ഞുവിടുകയാണ് പതിവ്. എന്നാൽ അത്തരത്തിൽ ശിക്ഷയിലൂടെ മാറ്റം ഉണ്ടാവുന്ന വ്യക്തിയല്ല നിഷാം എന്നാണ് സർക്കാർ വാദിക്കുന്നത്.

അപൂർവങ്ങളിൽ അപൂർവമായ കേസ് ആയതിനാൽ വധശിക്ഷ നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ നിഷാമിന്റെ നടപടിയെ രൂക്ഷമായ ഭാഷയിൽ നേരത്തേ ഹൈക്കോടതി വിമർശിച്ചിരുന്നു. ഭ്രാന്തമായ ആക്രമണമാണ് ചന്ദ്രബോസിനുനേരെ നിഷാം നടത്തിയതെന്നാണു വിധിയിൽ ഹൈക്കോടതി പറഞ്ഞത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന സർക്കാർ വാദത്തോടു ഹൈക്കോടതി വിയോജിക്കുകയായിരുന്നു.

സമൂഹത്തിനു വിപത്തും ഭീഷണിയുമാണ് നിഷാമെന്നും സംസ്ഥാനത്തിനായി സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ഷൊങ്കർ സമർപ്പിച്ച അപ്പീലിൽ പറയുന്നു. നേരത്തേ കേസിൽ അപ്പീലിനുപോകാൻ സംസ്ഥാന സർക്കാരിനു നിയമോപദേശം കിട്ടിയിരുന്നു. ജീവപര്യന്തം തടവിനു പുറമേ വിവിധ വകുപ്പുകളിലായി 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു തൃശൂർ സെഷൻസ് കോടതി മുഹമ്മദ് നിഷാമിനു വിധിച്ചത്. പിഴത്തുകയിൽ 50 ലക്ഷം ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും നിർദേശിച്ചിരുന്നു. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ കനത്ത വിമർശനത്തോടെ സുപ്രീം കോടതി തള്ളിയിരുന്നു.

പണത്തിന്റെ ഹുങ്കിൽ നടത്തിയ കൊല

ഒരുനിമിഷത്തെ അവിവേകമെങ്കിൽ പൊറുക്കാം. പക്ഷേ മുഹമ്മദ് നിഷാമിന് ഒരു നിമിഷത്തെ അവിവേകം മാത്രമായിരുന്നില്ല, പണത്തിന്റെ ഹുങ്ക് കൂടിയായിരുന്നു. ഒരാളോട് ശത്രുത തോന്നിയാൽ, നിസാര വിഷയത്തിന്റെ പേരിൽ പോലും അയാളെ ഇല്ലാതാക്കുക എന്ന ക്രൂര മനസിന് ഉടമയാണ് നിഷാം. 2015 ജനുവരി 29ന് പുലർച്ചെയാണ് ചന്ദ്രബോസിനു നേരെ അക്രമം നടക്കുന്നത്. ശോഭ സിറ്റിയിലേക്കുള്ള ഗേറ്റ് തുറക്കാൻ വൈകിയെന്നാരോപിച്ച് ചന്ദ്രബോസിനെ പ്രതി ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 16നു ചന്ദ്രബോസ് മരിച്ചു.

നിങ്ങളുടെയെല്ലാം മുകളിൽ പറന്നു നടക്കുന്നവനാണു ഞാൻ. നീയൊക്കെ തോക്കെടുത്തു വെടിവച്ചാൽ പോലും എന്റെയത്ര ഉയരത്തിൽ എത്തില്ല....' ഓരോ പരാതിയും അന്വേഷിക്കാനെത്തുന്ന പൊലീസുകാരോട് മുഹമ്മദ് നിഷാം പറഞ്ഞിരുന്ന സ്ഥിരം ഡയലോഗാണിത്. ചന്ദ്രബോസ് വധക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരോടും ഇതേ ഡയലോഗാണ് നിഷാം അടിച്ചത്. എന്നാൽ, നിഷാം കുടുങ്ങി.

വാഹനപരിശോധന നടത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആഡംബരക്കാറിൽ പൂട്ടിയിട്ടതും ഏഴുവയസ്സുകാരൻ മകനെക്കൊണ്ട് ഫെറാറി കാർ ഓടിപ്പിച്ചു ചിത്രം ഫെയ്സ് ബുക്കിലിട്ടതും ഒക്കെ നിഷാമിന്റെ വീരകഥകളാണ്. മദ്യപിച്ചു വാഹനമോടിച്ചതിനാണു നിഷാമിന്റെ വാഹനം വനിതാ പൊലീസ് തടഞ്ഞത്. അഞ്ചരക്കോടി രൂപയുടെ കാറാണ്. ഇതോടിക്കാൻ ധൈര്യുള്ളവർ കേരള പൊലീസിലുണ്ടോ? ഇതായിരുന്നു പൊലീസുകാർ സ്റ്റേഷനിലേക്കു വാഹനം എടുത്തുകൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ നിഷാമിന്റെ ആദ്യ ചോദ്യം. പിന്നാലെയാണ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥയെ കാറിനുള്ളിലിട്ടു പൂട്ടിയത്. ഉദ്യോഗസ്ഥയെ രക്ഷിക്കാനും നിഷാമിനെ പിടികൂടാനും എസ്ഐയടക്കം അൻപതോളം പൊലീസുകാരെത്തേണ്ടി വന്നു. ഇത്തരത്തിൽ നിയമങ്ങളൊന്നും തനിക്കു ബാധകമല്ലെന്നും പണം കൊണ്ട് എല്ലാം മറികടക്കാമെന്നുമായിരുന്നു നിഷാമിന്റെ വിശ്വാസം.

ചന്ദ്രബോസ് വധക്കേസിൽ ശിക്ഷാവിധി വരുന്ന ദിവസം, വിയ്യൂർ ജയിലിൽ നിന്നും പൊലീസ് അകമ്പടിയോടെ നിഷാമിനെ തൃശൂർ ജില്ലാകോടതിയിൽ എത്തിച്ചു. കോടതിക്ക് അകത്തും പുറത്തും വലിയ തിരക്ക്. കോടതിക്ക് അകത്തു കടന്ന നിഷാമിനോട് പ്രതിക്കൂട്ടിലേക്കു കയറി നിൽക്കാൻ പൊലീസ് നിർദ്ദേശിച്ചു. എനിക്ക് അറിയാം, എന്നെ ആരും പഠിപ്പിക്കണ്ട, കോടതിയും പൊലീസും ഞാൻ കുറേ കണ്ടതാ... ഇതായിരുന്നു നിഷാമിന്റെ മറുപടി

ആഡംബര കാറുകളിൽ കറങ്ങി നടന്ന കാലം

ഒരു കാലത്ത് വിദേശ നിർമ്മിത ആഡംബര കാറുകളായ ബെന്റ്ലി, റോൾസ് റോയ്സ്, ആസ്റ്റൺ മാർട്ടിൻ, റോഡ് റേഞ്ചർ, ഫെരാരി, ജാഗ്വർ എന്നിവയിൽ സഞ്ചരിച്ചിരുന്നയാൾ. ബീഡി ടൈക്കൂൺ എന്നു വിളിക്കപ്പെട്ടിരുന്ന, കിങ്സ് ബീഡിയുടെ ഉടമയാണ് കിങ്‌സ് ബീഡി ഉടമ മുഹമ്മദ് നിഷാം. റിയൽ എസ്റ്റേറ്റ്, ജൂവലറി, ഹോട്ടൽ ബിസിനസുകളിലൂടെയും തന്റെ സമ്പാദ്യം ഉയർത്തിയിരുന്ന കോടീശ്വരൻ. അങ്ങനെയൊരു ആഡംബര ജീവിതത്തിന്റെ ധാർഷ്ട്യമാണ് ചന്ദ്രബോസിന്റെ ജീവൻ എടുത്തത്.

ഓരോദിവസവും ഓരോ ആഡംബര കാറിൽ യാത്ര ചെയ്യുന്നതായിരുന്നു കമ്പം. വെറുതെ പോയാൽ പോരാ. കാണുന്നവരെല്ലാം ഞെട്ടുന്ന തരത്തിൽ നൂറുകിലോമീറ്റർ വേഗത്തിലെങ്കിലും പായണം. തൃശൂരിലുള്ള പല ദിവസങ്ങളിലും രാത്രി സമയങ്ങളിൽ നഗര റോഡിലൂടെ അമിതവേഗത്തിലും അമിത ശബ്ദത്തിലും കാർ പായിപ്പിക്കുന്നതും നിഷാമിന്റെ ശീലമായിരുന്നു. ചന്ദ്രബോസിനെ ആക്രമിക്കുന്നതിനു രണ്ടുമാസം മുമ്പു മുതൽ നിഷാമിനു പുതിയ ഒരു മോഹമുണ്ടായിരുന്നു. ആഡംബരക്കാറുകൾക്കു വേഗം പോരാ. ഒരു ഹെലികോപ്റ്റർ വാങ്ങണം. 32 കോടി മുടക്കി ഹെലികോപ്റ്റർ വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് കുരുക്ക് വീണത്.

കുറ്റബോധമില്ലാത്ത കൊലയാളി

ക്രൂരമായൊരു കൊലപാതകം ചെയ്തിട്ടും ആദ്യഘട്ടങ്ങളിൽ നിഷാം രക്ഷപ്പെടാൻ വളരെയേറെ ശ്രമങ്ങൾ നടത്തിയിരുന്നു. അതിനയാൾ ഉപയോഗിച്ചത് തന്റെ കൈവശമുള്ള പണവും അതുപയോഗിച്ച് ഉണ്ടാക്കിയ സ്വാധീനങ്ങളുമായിരുന്നു. പൊലീസിൽ തന്നെ അയാൾക്ക് സഹായം ചെയ്യാൻ ആളുണ്ടായി. ഒടുവിൽ കോടതി ക്രൂരതയ്ക്ക് അനുസരിച്ച് ശിക്ഷ വിധിച്ച് നിഷാമിനെ ജയിലിലേക്ക് അയച്ചപ്പോൾ അവിടെയും കിട്ടി അയാൾക്ക് സഹായങ്ങൾ. ഇതിനിടെ സ്വന്തം സഹോദരങ്ങളുമായി പോലും നിഷാം ബിസിനസിന്റെ പേരിൽ വഴക്കുണ്ടാക്കി. കിങ്സ് സ്പേസ് എന്ന തന്റെ തന്നെ സ്ഥാപനത്തിലെ മാനേജരെ ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തിയത് ജയിലിൽ നിന്നായിരുന്നു. ജയിലിൽ അയാൾക്ക് സുഖജീവിതമാണ് കിട്ടുന്നതെന്നും പൊലീസ് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നുവെന്നും പരാതികളും വാർത്തകളും പുറത്തുവന്നിരുന്നു.

നിഷാമിന്റെ പിതാവ് തൃശൂരിലെ കാജാ ബീഡി കമ്പനിയിലെ മാനേജരായിരുന്നു. ശ്രീലങ്ക പോലുള്ള വിദേശ രാജ്യങ്ങളലേക്ക് ബീഡി കയറ്റി അയയ്ക്കുന്നതിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്. പിന്നീട് അദ്ദേഹം അവിടെ നിന്നു രാജിവച്ച് കിങ്സ് ബീഡി എന്ന പേരിൽ സ്വന്തമായി കമ്പനി തുടങ്ങി. തമിഴ് നാട്ടിലെ തിരുനൽവേലി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പിതാവ് മരിച്ചതോടെ 17ാം വയസ്സിൽ നിഷാം കമ്പനിയുടെ മുതലാളിയായി. അതോടെ ബീഡി കമ്പനി മറ്റു വ്യവസായങ്ങളിലേക്കുള്ള വഴിയാക്കി നിഷാം മാറ്റി. ബീഡി കമ്പനിക്കെന്ന പേരിൽ തിരുനെൽവേലിയിലും കോയമ്പത്തൂരിലും വാങ്ങിയ സ്ഥലങ്ങളെല്ലാം റിയൽ എസ്റ്റേറ്റ് ബിസിനസിനായി വിറ്റു. കിങ്സ് സ്പേസ് എന്ന പേരിൽ റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡിങ് ഗ്രൂപ്പുണ്ടാക്കി. തൃശൂരിലും കൊച്ചിയിലും ബെംഗളൂരുവിലും കുറഞ്ഞ വിലയ്ക്കു കിട്ടിയ സ്ഥലങ്ങളെല്ലാം വാങ്ങിക്കൂട്ടി. പാടങ്ങൾ പോലും വാങ്ങി നികത്തി ഫ്ളാറ്റുകളാക്കി. ഇതിനൊപ്പം രഹസ്യമായി ബ്ളേഡ് പലിശ ബിസിനസും നടത്തി. അങ്ങനെ ബീഡി കമ്പനിയിൽ നിന്ന് അഞ്ഞൂറു കോടിയുടെ ഉടമയായി നിഷാം മാറി.