ന്യൂഡൽഹി: 'ദി കേരള സ്റ്റോറി' സിനിമയ്ക്കെതിരായ ഹർജികൾ ഇന്നുതന്നെ പരിഗണിക്കാൻ കേരള ഹൈക്കോടതിയോട് നിർദ്ദേശിക്കണമെന്ന ആവശ്യം നിരാകരിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സീനിയർ അഭിഭാഷകൻ ഹുസേഫ അഹമ്മദിയുടെ ആവശ്യം തള്ളിയത്.

സിനിമയിൽ അഭിനയിച്ച താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും അധ്വാനത്തെ പറ്റി ആലോചിക്കണമെന്നും, സിനിമയെക്കുറിച്ച് പറയുമ്പോൾ ജാഗ്രത പുലർത്തണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചിത്രം നല്ലതാണോ എന്ന് പ്രേക്ഷകർ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ദി കേരള സ്റ്റോറിയെന്ന ചിത്രത്തത്തിന് എതിരായ ഹർജികൾ ഫയൽ ചെയ്യുകയാണെങ്കിൽ അടിയന്തിരമായി പരിഗണിക്കണമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തുവെങ്കിലും അവധിക്കാല ജഡ്ജി ഹർജി ഇന്ന് പരിഗണിക്കാൻ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി അവധിയിൽ ആണെന്നും, ഹർജി അവധിക്കാല ജഡ്ജി എൻ നഗരേഷിന്റെ മുന്നിൽ ലിസ്റ്റ് ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചതായും ഹുസേഫ അഹമ്മദി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഹർജി നാളെ കേൾക്കാമെന്ന നിലപാടാണ് ജസ്റ്റിസ് നഗരേഷ് സ്വീകരിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.

ഇക്കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് ഭട്ടി അവധിയിൽ ആണെങ്കിൽ രണ്ടാമനായ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന് മുന്നിലോ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിർദ്ദേശിച്ചു. എന്നാൽ സുപ്രീം കോടതി ഇക്കാര്യത്തത്തിൽ ഒരു നിർദ്ദേശം നൽകണം എന്നായിരുന്നു ഹുസേഫയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല.

ദി കേരള സ്റ്റോറിയെന്ന ചിത്രത്തത്തിന് എതിരായ മറ്റൊരു ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയതാണെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാരണത്താലാകാം ഹൈക്കോടതി ഇന്ന് അടിയന്തിരമായി ഹർജി പരിഗണിക്കാത്തതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

നാളെ രാവിലെ പത്തേക്കാലിന് ഈ വിഷയം ഹൈക്കോടതിയുടെ മുമ്പാകെ ഉന്നയിക്കാൻ ഹർജിക്കാരോട് സുപ്രീം കോടതി നിർദ്ദേശിച്ചു. എന്നാൽ ചിത്രത്തിന്റെ റിലീസും, സെൻസർ ബോർഡ് സർട്ടിഫിക്കറ്റുമാണ് തങ്ങൾ ചോദ്യം ചെയ്യുന്നതെന്നും നാളെ ചിത്രം റീലീസ് ചെയ്താൽ ഹർജി അപ്രസക്തമാകുമെന്നും ഹുസേഫ അഹമ്മദി ചൂണ്ടികാട്ടി.