- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഠിനംകുളം കോൺവെന്റ് മതിൽ ചാടിക്കടന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതികളെ റിമാന്റ് ചെയ്ത് തിരുവനന്തപുരം പോക്‌സോ കോടതി; പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ എസ് ഐ ചികിത്സയിൽ
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് കോൺവെന്റ് മതിൽ ചാടിക്കടന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതികളെ തിരുവനന്തപുരം പോക്‌സോ കോടതി റിമാന്റ് ചെയ്തു. മൂന്നു മാസം മുമ്പ് മഠത്തിൽ ചേർന്ന 16 കാരികളായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് നാല് പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തത്.
കോൺവെന്റ് മതിൽ ചാടിക്കടന്ന് റൂമിനുള്ളിൽ കുറ്റകരമായി പ്രവേശിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടികളുമായി സമുഹ മാധ്യമം വഴിയുള്ള പരിചയം പ്രണയത്തിൽ കലാശിക്കുകയായിരുന്നു. വലിയതുറ സ്വദേശികളായ 23 കാരൻ മേഴ്സൺ, 26 കാരനും വിവാഹിതനുമായ രഞ്ജിത്ത്, 21 കാരൻ അരുൺ, 20 കാരൻ ഡാനിയൽ എന്നിവരെയയാണ് റിമാന്റ് ചെയ്തത്.
മതിൽചാടി കടന്ന രണ്ടുപേരെ പൊലീസ് പിന്നാലെ പാഞ്ഞ് പിടികൂടിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പിടിയിലായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂട്ടാളികളായ രണ്ടുപേർ കൂടി പിടിയിലായി.
വാച്ചറുടെ കണ്ണ് വെട്ടിച്ച് കോൺവെന്റിന്റെ മതിൽ ചാടി പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ, എസ് എൽ സുധീഷ് നൈറ്റ് പട്രോളിംഗിന് പോകുന്നതിനിടെയാണ് ഓഗസ്റ്റ് 25 വെളുപ്പിന് സംശയാസ്പദമായി ഒരു ബൈക്കും രണ്ട് ജോടി ചെരുപ്പും കാണുന്നത്. വണ്ടി നിർത്തി പ്രാഥമിക പരിശോധനയിൽ തന്നെ മോഷ്ടാക്കളുടെ ബൈക്കാകാമെന്ന് പൊലീസ് ഉറപ്പിച്ചു.
തുടർന്ന് തൊട്ടടുത്ത വീട്ടിലുള്ളവരെ വിളിച്ചുണർത്തി എസ് ഐ തന്നെ കാര്യം പറഞ്ഞു. വീട്ടുകാരുമായി സംസാരിച്ചു നിൽക്കവേ തന്നെ തൊട്ടടുത്ത കോൺവെന്റിന്റെ മതിൽ രണ്ട് യുവാക്കൾ ചാടി കടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു.
മതിൽ ചാടി കടന്ന് ഓടിയ യുവാക്കളെ പിൻതുടർന്ന് എസ്ഐ സുധീഷ് കീഴ്‌പ്പെടുത്തി. മൽപിടിത്തത്തിനിടെ യുവാക്കളുടെ ആക്രമണത്തിൽ എസ് ഐക്ക് പരിക്ക് പറ്റിയെങ്കിലും പ്രതികളെ കയ്യോടെ തന്നെ പൊലീസ് പിടിച്ചു. അസമയത്ത് കോൺവെന്റിലെ മതിൽ ചാടി കടന്നത് എന്തിന് എന്ന ചോദ്യത്തിന് കാമുകിയെ കാണാൻ വന്നത് എന്നായിരുന്നു യുവാക്കളുടെ പ്രതികരണം. ഇതിനിടെ ഉറക്കത്തിലായിരുന്നവരെല്ലാം ഉണർന്ന് എത്തി. നാട്ടുകാർ കൂടിയതോടെ യുവാക്കളുടെ പരിഭ്രമം കൂടി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ എസ് ഐ സുധീഷ് ചികിത്സയിലാണ്.
പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നു മാസം മുമ്പാണ് പഠനത്തിനായി പെൺകുട്ടികൾ കോൺവെന്റിൽ എത്തിയത്. ഇതിൽ ഒരു പെൺകുട്ടിയുടെ സുഹൃത്ത് മതിൽ ചാടി മഠത്തിലെത്തി സംസാരിച്ചിരുന്നു.
ഇയാൾ പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കളുമായി മഠത്തിലെത്തുകയും പെൺകുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പ്രതികൾ പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. മിക്കവാറും ദിവസങ്ങളിലും പ്രതികൾ മഠത്തിൽ എത്തിയിരുന്നു. മദ്യവും ഭക്ഷണ സാധനങ്ങളുമായി എത്തിയിരുന്ന പ്രതികൾ പുലർച്ചെ ആണ് മടങ്ങി പോയിരുന്നത്.
പീഡനത്തിന് ശേഷം മഠത്തിന്റെ മതിൽ ചാടി പുറത്തു വരുമ്പോഴാണ് പൊലീസിന് മുമ്പിൽപ്പെടുന്നത്. പിടിയിലായ യുവാക്കളുടെ മൊഴി അനുസരിച്ചാണ് രണ്ട് പേർ കൂടി അറസ്റ്റിലായത്. മുമ്പും പീഡനത്തിന് ഇരയായതായി ഒരു പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളവർക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.