തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ കെഎസ്ആർടിസി ബസിടിച്ച് യാത്രക്കാരായ അച്ഛനും മകനും മരിച്ച കേസിൽ ഡ്രൈവർക്കും കണ്ടക്ടർക്കും തടവുശിക്ഷ. കൊച്ചുവേളി ഐ.എം.എസ്. ഭവനിൽ പാട്രിക്കിനെയും മകൻ ശ്രീജിത്തിനെയും 2012 ഒക്ടോബർ 30-ന് വൈകീട്ട് 6.30-നാണ് പാറ്റൂർ സെമിത്തേരിക്കു സമീപത്തുവച്ച് ബസ് ഇടിച്ചത്. ഇരുവരും അപകടത്തിൽ മരിച്ചു. അമിതവേഗത്തിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രതികൾ, മനുഷ്യത്വരഹിതമായാണ് മരണപ്പെട്ട അച്ഛനോടും മകനോടും പെരുമാറിയതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

വിളപ്പിൽശാല പുന്നത്താനം കുരുവിളച്ചികുഴി സ്വദേശി എ.സുധാകരനെ നാലു വർഷം കഠിനതടവിനും നാലുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ബസിന്റെ കണ്ടക്ടർ പേരുകാവ് പാവച്ചകുഴി ശ്രീമന്ദിരത്തിൽ ആർ.ഡി.പ്രശാന്തനെ ഒരു ദിവസത്തേക്കും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ.ഹരീഷ് കുമാർ, എം.ഐ.സുധി എന്നിവർ ഹാജരായി.

പാട്രിക്കും മകൻ ശ്രീജിത്തും സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചിട്ട ബസ് ഇരുവരുടേയും ശരീരത്തിലൂടെ കയറിയിറങ്ങിയെങ്കിലും നിർത്താതെ പോയി. അപകടം നടന്ന വിവരം വേ ബില്ലിൽ എഴുതാതെ കൃത്രിമം കാണിച്ച പ്രതികൾ, വെള്ളക്കെട്ടുകളിലൂടെ വാഹനമോടിച്ച് ടയറിൽ പറ്റിയിരുന്ന രക്തക്കറ കഴുകിക്കളയുകയും ചെയ്തു. കിഴക്കേക്കോട്ടയിൽനിന്ന് കഴക്കൂട്ടം ഭാഗത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിനിടയാക്കിയത്.