അലഹാബാദ്: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിന്റെ പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താൻ അലഹാബാദ് ഹൈക്കോടതി അനുമതി നൽകി. നീതിയുടെ താത്പര്യം കണക്കിലെടുക്കുമ്പോൾ ശാസ്ത്രീയ സർവേ അനിവാര്യമാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകർ വ്യക്തമാക്കി. സർവേയ്ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.

പരിശോധന അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനുള്ള സ്റ്റേ പിൻവലിച്ചു. പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നുവരേക്ക് നീട്ടിയിരുന്നു. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് വാദം കേട്ടശേഷം സ്റ്റേ പിൻവലിച്ചത്. 

കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹർജി നിലനിൽക്കെയാണു സർവേ നടത്തണമെന്ന ആവശ്യം ഉയർന്നത്. കഴിഞ്ഞവർഷം മേയിൽ, കോടതി ഉത്തരവിനെത്തുടർന്നുള്ള വിഡിയോ സർവേയിൽ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടി. ഇതു ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണു മുസ്‌ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാർബൺ ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഇതുൾപ്പെടുന്ന ഭാഗം (പള്ളിയിൽ അംഗശുദ്ധി വരുത്തുന്ന സ്ഥലം) ഒഴിവാക്കി സർവേ നടത്താനാണു വാരാണസി കോടതി ഉത്തരവിട്ടത്. പള്ളി പരിസരത്തു സ്വയംഭൂവായ ജ്യോതിർലിംഗം നൂറ്റാണ്ടുകളായി ഉണ്ടായിരുന്നുവെന്നും മുഗൾ അധിനിവേശത്തിൽ ഇതു തകർക്കപ്പെട്ടുവെന്നുമാണ് സർവേ ആവശ്യപ്പെട്ടവരുടെ വാദം. 1669ൽ ഔറംഗസേബിന്റെ ആജ്ഞപ്രകാരം അനുയായികൾ ഇതു തകർത്തു, 1777 - 80ൽ കാശിവിശ്വനാഥ ക്ഷേത്രം പണികഴിപ്പിച്ചു, ഗ്യാൻവാപി പള്ളി ഇരിക്കുന്ന സ്ഥലത്താണ് യഥാർഥ ക്ഷേത്രം എന്നിങ്ങനെയാണു ഹർജിക്കാരുടെ വാദം.

മസ്ജിദിൽ സർവേ നടത്താൻ വാരാണസി ജില്ലാ കോടതിയാണ് ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. സർവേ നടപടികളുടെ ഭാഗമായി മസ്ജിദിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ എടുക്കുന്ന കുഴികൾ മസ്ജിദിന് കേടുണ്ടാകും എന്നാണ് ഹർജിക്കാരുടെ വാദം. അതേസമയം മസ്ജിദിന് ഒരു തരത്തിലും കേട് വരുത്തില്ലെന്ന് ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സർവേയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.

അതിനിടെ ഗ്യാൻവാപി മസ്ജിദ് മുദ്രവച്ച് പൂട്ടണം എന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം അലഹബാദ് ഹൈക്കോടതിയിലും, വാരണാസി ജില്ലാ കോടതിയിലും പുതിയ ഹർജി ഫയൽ ചെയ്തു. നേരത്തെ നടത്തിയ സർവേയിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഹിന്ദു ആരാധനാമൂർത്തി അന്യമതസ്ഥർ നശിപ്പിക്കുന്നത് തടയാനാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കിയാണ് പുതിയ ഹർജി.