- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധബോധാവസ്ഥയിൽ നൽകുന്ന സമ്മതം ലൈംഗികബന്ധത്തിനുള്ള അനുമതിയായി കാണാനാവില്ല; വിദ്യാർത്ഥിനിയെ കോളേജിലിട്ട് പീഡിപ്പിച്ച കേസിൽ സീനിയർ വിദ്യാർത്ഥിക്ക് മുൻകൂർ ജാമ്യംനിഷേധിച്ച് ഹൈക്കോടതി
കൊച്ചി: അർധബോധാവസ്ഥയിൽ നൽകുന്ന സമ്മതം ലൈംഗികബന്ധത്തിനുള്ള അനുമതിയായി കാണാനാവില്ലെന്ന് ഹൈക്കോടതി. വിദ്യാർത്ഥിനിയെ കോളേജിലിട്ട് പീഡിപ്പിച്ച കേസിൽ സീനിയർ വിദ്യാർത്ഥിക്ക് മുൻകൂർ ജാമ്യംനിഷേധിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കാമുകൻ നൽകിയ ലഹരി പാനീയം കുടിച്ചതിനെ തുടർന്ന് അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിനു സമ്മതിച്ചത് അനുമതിയായി കണക്കാക്കാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ കോളജിൽ പീഡിപ്പിച്ച കേസിൽ പ്രതിയായ സീനിയർ വിദ്യാർത്ഥിക്ക് എറണാകുളത്തെ എസ്സി/എസ്ടി സ്‌പെഷൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതു ശരിവച്ചു കൊണ്ടാണു ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. 2022 നവംബർ 18നു ലൈബ്രറിയിലേക്കു തന്നെ വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയുമായിരുന്നു എന്നും അയാൾ തന്ന കേക്കും വെള്ളവും കഴിച്ചതോടെ തന്റെ കാഴ്ച മങ്ങിയെന്നുമാണു പെൺകുട്ടിയുടെ മൊഴി.
പിന്നീട് അർധബോധാവസ്ഥയിലായ പെൺകുട്ടിയെ കോളജിന്റെ മുകൾ നിലയിലെത്തിച്ചു യുവാവ് പീഡിപ്പിച്ചുവെന്നാണു കേസ്. ഭീഷണിപ്പെടുത്തി പിന്നീടും ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചതായി ആരോപണമുണ്ട്. എന്നാൽ, കോളജ് പഠനകാലത്ത് തങ്ങൾ പ്രണയത്തിലായിരുന്നു എന്നും പിന്നീട് ബന്ധം വഷളായപ്പോൾ കള്ളക്കേസ് ചമച്ചതാണെന്നും പ്രതി മുൻകൂർ ജാമ്യത്തിനുള്ള അപ്പീലിൽ വാദിച്ചു.
പ്രതി നൽകിയ പാനീയം കുടിച്ച പെൺകുട്ടി അർധബോധാവസ്ഥയിലായതിനാൽ ബോധപൂർവം ലൈംഗികബന്ധത്തിന് അനുമതി നൽകിയതായി കരുതാനാവില്ലെന്നു കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസിൽ കഴമ്പുണ്ടെന്നു വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്‌ക്കോടതി നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കി.