കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ആശ്വാസം. ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്. സിനിമാക്കഥ പറയാൻ എത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.

2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. 2017 സെപ്റ്റംബർ 15നാണ് യുവതി പരാതി നൽകിയത്. ഉണ്ണി മുകുന്ദന്റെ ഫ്‌ളാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടർന്ന് ഫ്‌ളാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം.

ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. സംഭവത്തിന് ശേഷം തന്നെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടൻ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നൽകിയിരുന്നു. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസിൽ കുടുക്കാതിരിക്കാൻ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്റെ പരാതി. കേസിൽ ഉണ്ണി മുകുന്ദന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയിൽ അറിയിച്ചതിനെ തുടർന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി ജൂണിൽ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു. ഒത്തുതീർപ്പാക്കാൻ ധാരണയായെന്നു പരാതിക്കാരിയും സത്യവാങ്മൂലം നൽകിയിരുന്നു.