ന്യൂഡൽഹി: ആറ് പതിറ്റാണ്ടോളം നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിക്കാൻ മൂന്ന് പതിറ്റാണ്ടിനടുത്ത് നിയമപോരാട്ടം നടത്തിയിട്ടും ഒടുവിൽ സുപ്രീംകോടതിയിൽ നിന്നും വിധി പ്രതികൂലമായതിന്റെ നിരാശയിൽ 89കാരൻ. വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന് നിലപാടെടുത്ത കോടതി, ഭാര്യയുടെ വാദങ്ങൾ കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്. വിവാഹമോചിതയെന്ന അനിശ്ചിതത്വം അനുഭവിക്കുന്ന അവസ്ഥയിൽ മരിക്കേണ്ടി വരരുത് എന്ന് ആഗ്രഹിക്കുന്ന ഭാര്യയുടെ വാദങ്ങൾക്ക് മുൻതൂക്കം ലഭിക്കുകയായിരുന്നു.

1963ൽ വിവാഹിതനായ നിർമൽ സിങ് പനേസർ എന്ന 89 വയസുകാരനാണ് വിവാഹമോചനം തേടി മൂന്ന് പതിറ്റാണ്ടോളമായി കോടതി കയറിയിറങ്ങുന്നത്. 1963ൽ വിവാഹിതനായ നിർമൽ സിങിന്റെ ദാമ്പത്യം 1984ൽ താളം തെറ്റിയതാണ്. ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് ആ വർഷം ചെന്നൈയിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. എന്നാൽ കൂടെ പോകാൻ ഭാര്യ തയ്യാറായില്ല. അന്നു മുതൽ പ്രശ്‌നങ്ങൾ തുടങ്ങി.

എന്നാൽ 1996ലാണ് വിവാഹ മോചന ഹർജി നൽകിയത്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ വിചാരണ പൂർത്തിയാക്കി 2000ൽ വിവാഹ മോചനം അനുവദിച്ചു. എന്നാൽ ഭാര്യ നൽകിയ അപ്പീലിൽ ആ വർഷം തന്നെ വിധി റദ്ദാക്കി. നിർമൽ സിങിന്റെ ഭാര്യ പരംജിത് കൗറിന് ഇപ്പോൾ 82 വയസുണ്ട്.

വിവിധ കോടതികൾ താണ്ടി കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ രണ്ട് പതിറ്റാണ്ടോളം കഴിഞ്ഞു. കേസ് പരിഗണിച്ച സുപ്രീം കോടതി വിവാഹ മോചന ഹർജി കഴിഞ്ഞ ദിവസം നിരസിക്കുകയായിരുന്നു. 'ഇന്ത്യൻ സമൂഹത്തിൽ വിവാഹം ഇപ്പോഴും പരിശുദ്ധവും ആത്മീയവും ഭാര്യാ - ഭർത്താക്കന്മാർക്കിടയിലുള്ള വൈകാരികമായ ജീവിത ബന്ധവുമാണെന്ന്' വ്യാഴാഴ്ച പ്രസ്താവിച്ച വിധിയിൽ കോടതി വിശദീകരിക്കുന്നു.

വിവാഹമോചിതയെന്ന അനിശ്ചിതത്വം അനുഭവിക്കുന്ന അവസ്ഥയിൽ മരിക്കേണ്ടി വരരുത് എന്ന് ആഗ്രഹിക്കുന്ന പരംജിത് കൗറിനോടുള്ള അനീതിയാവും വിവാഹ മോചന അനുമതിയെന്നും കോടതി വിധിയിൽ പറയുന്നു. പരിശുദ്ധമായ തങ്ങളുടെ ബന്ധത്തോടുള്ള ബഹുമാനം നിലനിർത്താൻ താൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും ഭർത്താവിന്റെ വാർധക്യ കാലത്ത് അദ്ദേഹത്തെ പരിചരിക്കാൻ തയ്യാറാണെന്നും പരംജിത് കോടതിയെ അറിയിച്ചു. ദമ്പതികൾക്ക് മൂന്ന് മക്കളും ഉണ്ട്.

അതേസമയം കേസുകൾ തീർപ്പാക്കാൻ വേണ്ടിവരുന്ന കാലതാമസം ഈ വിധിയോടെ ഒരിക്കൽ കൂടി സാമൂഹിക മാധ്യമങ്ങളിലടക്കം ചർച്ചയായി. കഴിഞ്ഞ വർഷം സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കോടതികളിൽ 43.2 ദശലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിന് പുറമെ ക്രൂരതയോ അക്രമങ്ങളോ സാമ്പത്തികമായ തർക്കങ്ങളോ ഇല്ലാതെ കോടതികൾ വിവാഹമോചനം അനുവദിക്കില്ലെന്ന് വരുന്നത് ദുരിതമാണെന്നും ആളുകളുടെ പ്രതികരണങ്ങൾ പറയുന്നു.