- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയ്ക്കു ബഹുമാനമില്ല; ഭക്ഷണം ഉണ്ടാക്കാനറിയില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ്; പാചകം അറിയാത്തത് വിവാഹ മോചനത്തിന് കാരണമല്ലെന്ന് ഹൈക്കോടതിയും
കൊച്ചി: ഭാര്യയ്ക്കു ഭക്ഷണം പാചകം ചെയ്യാൻ അറിയാത്തതും ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി നൽകാത്തതും വിവാഹ മോചനത്തിനു കാരണമായ ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. ഭാര്യയ്ക്കു ബഹുമാനമില്ല, ബന്ധുക്കളുടെ മുന്നിൽ അപമാനിച്ചു, ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ല തുടങ്ങിയ ആരോപണങ്ങളാണു ഭർത്താവ് ഉന്നയിച്ചത്.
ഏറെക്കാലമായി ഒന്നിച്ചു കഴിയാത്തതു കൊണ്ട് പ്രായോഗികമായും വൈകാരികമായും വിവാഹബന്ധം ഇല്ലാതായെന്നും ഭർത്താവ് വാദിച്ചെങ്കിലും ഈ വാദങ്ങളൊക്കെയും കോടതി തള്ളി. ഒരു കക്ഷിക്ക് ഏകപക്ഷീയമായി വിവാഹമോചന തീരുമാനമെടുക്കാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. 10 വർഷമായി അകന്നു കഴിയുന്നതിനാൽ പ്രായോഗികമായി വിവാഹം ഇല്ലാതായെന്ന വാദം അംഗീകരിക്കാനാവില്ലെന്നും സ്വയം സൃഷ്ടിച്ച സാഹചര്യത്തെ പഴിചാരി നേട്ടമെടുക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അയ്യന്തോൾ സ്വദേശിയായ ഭർത്താവു നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. തൃശൂർ കുടുംബക്കോടതി വിവാഹമോചന ഹർജി അനുവദിക്കാത്തതിനെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസ് പരിഗണിച്ച ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.
ദമ്പതികൾ 2012 ൽ ആണു വിവാഹിതരായത്. ഭർത്താവിനു മാനസിക പ്രശ്‌നങ്ങളും പെരുമാറ്റ വൈകല്യവുമുണ്ടെന്നു ഭാര്യ ആരോപിച്ചു. മനോരോഗവിദഗ്ധനെ കണ്ടതായി ഭർത്താവു തന്നെ സമ്മതിക്കുന്നുണ്ടെന്നു വിലയിരുത്തിയ കോടതി വിവാഹമോചനം നിരസിച്ച കുടുംബക്കോടതി വിധിയിൽ ഇടപെടാൻ കാരണമില്ലെന്നു വ്യക്തമാക്കി.