- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പങ്കാളിത്ത പെൻഷൻ റിപ്പോർട്ടിൽ സർക്കാരിന് രൂക്ഷവിമർശനം; കോടതി നടപടികളെ ലാഘവത്തോടെ കാണരുതെന്ന് സുപ്രീംകോടതി; ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം; ഇതുവരെ സ്വീകരിച്ച മുഴുവൻ നടപടികളും വിശദീകരിക്കണം
ന്യൂഡൽഹി: പങ്കാളിത്ത പെൻഷൻ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. കോടതി നടപടികളെ ലാഘവത്തോടെ കാണരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ചീഫ് സെക്രട്ടറി ഡോ. വേണുവിനോട് നവംബർ പത്തിന് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശം നൽകി.
റിപ്പോർട്ട് പുറത്തുവിടാത്ത സർക്കാർ നിലപാടിനെതിരേ സിപിഐ സംഘടനയായ ജോയന്റ് കൗൺസിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ കോടതി വിളിച്ചുവരുത്താനുള്ള കോടതി തീരുമാനം. വിഷയത്തിൽ ഇതുവരെ സ്വീകരിച്ച മുഴുവൻ നടപടികളും അദ്ദേഹം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വിമർശനം തങ്ങൾ ഉന്നയിക്കുന്നത് അഭിഭാഷകർക്കെതിരെയല്ലെന്നും മറിച്ച് മുഖ്യമന്ത്രിക്കെതിരെയാണെന്നും കോടതി വാക്കാൽ പരാമർശിച്ചു. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ചീഫ് സെക്രട്ടറിയെ ഒഴിവാക്കണമെന്ന് സർക്കാർ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റിപ്പോർട്ടിന്റെ പകർപ്പ് ഹർജിക്കാർക്ക് കൈമാറാത്ത പക്ഷം അദ്ദേഹം നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിനായി വിവരാവകാശ നിയമപ്രകാരം ജോയന്റ് കൗൺസിൽ പ്രതിനിധി അപേക്ഷിച്ചിരുന്നു. ഇത് നൽകാത്തതാണ് സുപ്രീം കോടതിവരെ നീളുന്ന നിയമപോരാട്ടത്തിലെത്തിയത്. കേസിൽ വെള്ളിയാഴ്ചയ്ക്കകം സർക്കാർ വ്യക്തമായ മറുപടി നൽകണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.
പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന് 2016-ൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുവാഗ്ദാനം നൽകിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ജസ്റ്റിസ് എസ്. സതീഷ്ചന്ദ്ര ബാബു കമ്മിറ്റി രണ്ടുവർഷം മുമ്പാണ് സർക്കാരിന് നൽകിയത്.
ജോയന്റ് കൗൺസിൽ നൽകിയ വിവരാവകാശ അപേക്ഷയും സർക്കാർ നിരാകരിച്ചിരുന്നു. എന്നാൽ, റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ അനുകൂല ഉത്തരവ് വാങ്ങി. ഇതിനെതിരേ നൽകിയ അപ്പീലാണ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ