- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആരാണ് ഈ സംഘാടക സമിതി? നവകേരള യാത്രയ്ക്കായി സ്‌കൂൾ ബസുകൾ വിട്ടുകൊടുക്കേണ്ട'; ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ; കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: നവകേരളയാത്രയ്ക്കായി സ്‌കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. കാസർകോട്ടെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയുടെ പിതാവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കേരള മോട്ടർ വാഹന ചട്ടം പ്രകാരം സ്‌കൂൾ ബസുകൾക്ക് പെർമിറ്റ് നൽകുമ്പോൾ വിദ്യാർത്ഥികളുടെ യാത്രയ്ക്കും മറ്റു വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂയെന്നാണു നിഷ്‌കർഷിച്ചിരിക്കുന്നത് എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ആരാണ് ഈ സംഘാടക സമിതി എന്നും അവർ ആവശ്യപ്പെട്ടാൽ പൊതു ആവശ്യമാകുമോ എന്നും ചോദിച്ചാണ് കോടതി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തതത്. സ്‌കൂൾ ബസ്സുകൾ കുട്ടികളുടെ സുരക്ഷയ്ക്കും യാത്രയ്ക്കും വേണ്ടിയാണ്. അത് മുതിർന്ന യാത്രക്കാരെ കൊണ്ടുപോകാനോ, വിദ്യാഭ്യാസേതര ആവശ്യത്തിനും ഉപയോഗിക്കാൻ നിയമം അനുശാസിക്കുന്നുണ്ടോ ഇക്കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. ഇത് വിശദീകരിച്ച ശേഷം മാത്രമേ ബസുകൾ വിട്ട് നൽകാമോ എന്ന് തീരുമാനിക്കാൻ കഴിയുകയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്‌കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
നബംവർ 18 മുതൽ ഡിസബംർ 23 വരെ നവകേരള സദസിന്റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്‌കൂൾ ബസ് വിട്ട് നൽകണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടത്.
പ്രവർത്തി ദിവസം ബസ് വിട്ടുനൽകാനള്ള നിർദ്ദേശം സ്‌കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം സ്‌കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിഷ്‌കർഷിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. ബസ് വിട്ട് കൊടുക്കാനുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ വാദിച്ചു. ഹർജി അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
നവകേരള സദസ്സിൽ ജനങ്ങളെ എത്തിക്കാൻ സ്‌കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ നിർദ്ദേശം. വിദ്യാഭ്യാസ ഓഫിസർമാർ മുഖേന എല്ലാ സ്‌കൂളുകളിലെയും പ്രധാനാധ്യാപകർക്കാണു സർക്കുലർ അയച്ചത്. വിവാദമായതോടെ, വിദ്യാർത്ഥികൾക്ക് അസൗകര്യമില്ലാത്ത വിധത്തിൽ വിട്ടുകൊടുക്കാം എന്നു സർക്കുലർ തിരുത്തിയിറക്കി. സംഘാടകസമിതികൾ ആവശ്യപ്പെടുന്ന പക്ഷം ഇന്ധനച്ചെലവും ഡ്രൈവറുടെ ബാറ്റയും ഈടാക്കി ബസുകൾ വിട്ടുനൽകണമെന്നായിരുന്നു ആദ്യ നിർദ്ദേശം.
നവകേരള സദസ്സിനിടെ 6 പൊതു അവധി ദിനങ്ങൾ മാത്രമാണുള്ളത്. മറ്റു ദിവസങ്ങളെല്ലാം സ്‌കൂളുകൾക്കു പ്രവൃത്തിദിവസമാണ്. ഈ സാഹചര്യത്തിൽ സ്‌കൂൾ ബസുകൾ വിട്ടുകൊടുക്കേണ്ടിവരുന്നതു സ്‌കൂൾ പ്രവർത്തനം താളം തെറ്റിക്കുമെന്നും വിദ്യാർത്ഥികളുടെ യാത്രയെ ബാധിക്കുമെന്നും ആക്ഷേപമുയർന്നു. ബസുകൾ വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്‌യു പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകി. തുടർന്നാണ്, 'വിദ്യാർത്ഥികൾക്ക് അസൗകര്യമില്ലാത്ത വിധത്തിൽ' എന്ന ഭേദഗതിയോടെ സർക്കുലർ പുതുക്കിയത്.
മറുനാടന് മലയാളി ബ്യൂറോ