കൽപ്പറ്റ: വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയർത്തിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഹർജിക്കാരന് കോടതി 25,000 രൂപ പിഴ ചുമത്തി

വയനാട് സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിലെ ക്ഷീരകർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ നൽകിയ പൊതുതാൽപര്യ ഹർജിയാണ് കോടതി തള്ളിയത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഡിസംബർ 10ലെ ഉത്തരവെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്.

പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തിൽ ഹർജി സമർപ്പിച്ചതെന്ന് ആരാഞ്ഞ കോടതി ഹർജിക്കാരന് 25,000 പിഴ ചുമത്തുകയായിരുന്നു. ഏത് കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിട്ടില്ല, പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ വെടിവെക്കാവൂ, മാർഗരേഖ പാലിക്കാതെയാണ് വെടിവെക്കാൻ ഉത്തരവിട്ടതെന്നെല്ലാമായിരുന്നു ഹർജിയിലുണ്ടായിരുന്നത്.

അനിമൽ ആൻഡ് നേച്ചർ എത്തിക്‌സ് കമ്യൂണിറ്റി നൽകിയ ഹർജി, ചീഫ് ജസ്റ്റിസ് ആശിഷ് കെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. നരഭോജിക്കടുവയെ കൂട് സ്ഥാപിച്ചോ മയക്കുവെടി വച്ചോ പിടികൂടാനായില്ലെങ്കിൽ തിരിച്ചറിഞ്ഞ ശേഷം വെടിവച്ചു കൊല്ലാനായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്.

കഴിഞ്ഞ ദിവസമാണ് സുൽത്താൻ ബത്തേരി വാകേരിയിൽ പ്രജീഷ് എന്ന യുവാവിനെ കടുവ കടിച്ചു കൊന്നത്.പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങൾ പലയിടത്തായാണ് കണ്ടെത്തിയത്. ദാരുണ സംഭവത്തിന് പിന്നാലെ ഭീതിയിലാണ് പ്രദേശ വാസികൾ.