- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെഗസസ് അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിയിൽ; അഞ്ച് ഫോണുകളിൽ ചാരസോഫ്റ്റ് വെയർ ഉപയോഗിച്ചതിന്റെ സൂചന; പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിർദേശങ്ങൾ ഉൾപ്പെടുന്ന ജസ്റ്റിസ് ആർ.വി. രവീന്ദ്രന്റെ റിപ്പോർട്ട് പുറത്തുവിടുമെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ഇസ്രയേൽ നിർമ്മിതമായ പെഗസസ് ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു. അഞ്ച് ഫോണുകളിൽ ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ചതിന്റെ സൂചനയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, പെഗസസ് ആണോ എന്ന് തെളിഞ്ഞിട്ടില്ലെന്നും സാങ്കേതിക റിപ്പോർട്ട് രഹസ്യമായി വെക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ നിർദേശിച്ചു. കേന്ദ്രസർക്കാർ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സമിതി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിദഗ്ധസമിതിയുടെ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു. അതീവ രഹസ്യവിവരങ്ങൾ അടങ്ങിയതിനാൽ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ കോടതി പുറത്തുവിട്ടിട്ടില്ല.
അന്വേഷണ റിപ്പോർട്ടിന് മൂന്നു ഭാഗങ്ങളാണുള്ളത്. സാങ്കേതിക കമ്മിറ്റി നൽകിയ റിപ്പോർട്ട്, ഫോണുകൾ പരിശോധിച്ചതിന്റെ വിശദാംശങ്ങൾ അടങ്ങുന്ന റിപ്പോർട്ട്, എങ്ങനെയാണ് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതെന്ന നിർദേശങ്ങൾ ഉൾപ്പെടുന്ന ജസ്റ്റിസ് ആർ.വി. രവീന്ദ്രന്റെ റിപ്പോർട്ട് എന്നിവയാണിവ.
പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെടുന്ന ജസ്റ്റിസ് ആർ.വി. രവീന്ദ്രന്റെ റിപ്പോർട്ട് പുറത്തുവിടാൻ മടിയില്ലെന്ന് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി. നിരീക്ഷണം ചെറുക്കാനുള്ള നിയമം പാർലമെന്റ് പാസാക്കണമെന്ന നിർദ്ദേശം റിപ്പോർട്ടിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇത് സുപ്രീംകോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാമെന്നും കോടതി പറഞ്ഞു.