- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോഗ്യതാ കേസിൽ രാഹുൽ ഗാന്ധി തിരിച്ചടി; രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി; രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ച വിധി സ്റ്റേ ചെയ്യാതെ വന്നതോടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചു കിട്ടുമെന്ന പ്രതീക്ഷകൾക്ക് മങ്ങൽ; ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ് നേതാവ്; വയനാട്ടിൽ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമോ?
സൂറത്ത്: രാഹുൽ ഗാന്ധിക്ക് വൻ തിരിച്ചടി. അയോഗ്യതാ കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ച വിധി സ്റ്റേ ചെയ്യാതെ സൂറത്ത് സെഷൻസ് കോടതി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹർജി തള്ളിയത്. കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് രാഹുൽ കോടതിയിൽ ആവശ്യപ്പെട്ടത്. ജഡ്ജി ആർഎസ് മൊഗേരയാണ് വിശദമായ വാദം കേട്ട ശേഷം ഹർജി തള്ളിയത്.
കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാൽ ഇനി ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുൽ സെഷൻസ് കോടതിയിൽ വാദിച്ചത്. 2019-ലെ 'മോദി' പരാമർശമാണ് കോടതിക്ക് തിരിച്ചടിയായത്. അയോഗ്യത നീങ്ങാതെ വന്നതോടെ വയനാട് എംപി സ്ഥാനം പുനഃസ്ഥാപിക്കാമെന്ന രാഹുലിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
കേസിൽ ഇതുവരെ സംഭവിച്ചത്:
മാർച്ച് 23: മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് കോടതി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചു.
മാർച്ച് 24: രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കി.
മാർച്ച് 27: എംപിയെന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഏപ്രിൽ 22നകം ഒഴിയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.
ഏപ്രിൽ 3: രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. രാഹുൽ ഗാന്ധിയുടെ അഭിഭാഷകർ രണ്ട് അപേക്ഷകളാണ് സമർപ്പിച്ചത്: ഒന്ന് ശിക്ഷ സ്റ്റേ ചെയ്യാനും (അല്ലെങ്കിൽ അപ്പീൽ തീർപ്പാക്കുന്നത് വരെ ജാമ്യം). രണ്ടാമത്തേത്, അപ്പീൽ തീർപ്പാക്കുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യാനും. സെഷൻസ് കോടതി, ജാമ്യകാലാവധി നീട്ടി നൽകി.
ഏപ്രിൽ 13: കോടതി ഇരു കക്ഷികളുടെയും (രാഹുൽ ഗാന്ധിയുടെയും പരാതിക്കാരനായ പൂർണേഷ് മോദിയുടെയും) വാദം കേട്ട് വിധി പറയുന്നത് ഏപ്രിൽ 20 ലേക്ക് മാറ്റി.
ഏപ്രിൽ 14: രാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാനുള്ള നടപടികൾ ആരംഭിച്ചു.
ഏപ്രിൽ 20: വിധി സ്റ്റേ ചെയ്യാതെ കോടതി, അയോഗ്യത തുടരും
2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, 'എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്' രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിയെ കോടതി ശിക്ഷിച്ചത്.
രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് പ്രസ്താവനയെന്നും പൂർണേഷ് മോദി അവകാശപ്പെട്ടിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ് പ്രസംഗത്തെ ന്യായീകരിച്ച രാഹുൽ, സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പൂർണേഷ് മോദിയെ ലക്ഷ്യവച്ചല്ല പ്രസംഗിച്ചതെന്നും പ്രധാനമന്ത്രിയെ ഉദ്ദേശിച്ചായിരുന്നു പരാമർശമെന്നും വാദിച്ചെങ്കിലും കോടതിയിൽ വിലപ്പോയില്ല.
കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേസിന്റെ വിചാരണ നടപടികൾ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്ന് 2023 ഫെബ്രുവരിയിലാണ് വിചാരണ പുനഃരാരംഭിച്ചത്. അന്തിമ വാദത്തിനു ശേഷം ഐപിസി സെക്ഷൻ 504 പ്രകാരം രാഹുൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് എച്ച്.എച്ച്.വർമ രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. രാഹുലിന്റെ സാന്നിധ്യത്തിലായിരുന്നു വിധി പ്രസ്താവിച്ചത്. 10,000 രൂപ കെട്ടിവച്ച് ഉടൻ തന്നെ രാഹുൽ ജാമ്യം നേടിയിരുന്നു.
മറുനാടന് ഡെസ്ക്