ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ വിധിയിൽ സ്‌റ്റേയില്ല. കുറ്റക്കാരനെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ രാഹുൽ ഗാന്ധിയുടെ അപ്പീലിൽ തീരുമാനം നീളും. കേസ് ഇന്ന് പരിഗണിച്ച സുപ്രീംകോടതി പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും നോട്ടീസയക്കാൻ നിർദേശിച്ചു .പത്തു ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. കേസ് വീണ്ടും ഓഗസ്റ്റ് 4 ന് പരിഗണിക്കും.

വയനാട് മണ്ഡലത്തിൽ ഏത് നിമിഷവും ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് രാഹുൽ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് തന്നെ ഉടനടി തീരുമാനം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എന്നാൽ, പൂർണേഷ് മോദി നേരത്തെ തടതസ്സഹർജി നല്കിയിട്ടുള്ളതിനാൽ ഉടൻ സ്‌റ്റേയെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ജസ്റ്റിസുമാരായ ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തന്റെ കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുമായി ബന്ധമുള്ളതിനാൽ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറുന്ന കാര്യം ജസ്റ്റിസ് ഗവായ് ആദ്യം സൂചിപ്പിച്ചു. എന്നാൽ ഇരുകക്ഷികളും ഇത് വിഷയമല്ലെന്ന് വ്യക്തമാക്കിയതോടെ വാദം തുടരുകയായിരുന്നു.

2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച് 'എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്' രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

അപ്പീൽ തള്ളിയതോടെ രാഹുൽ ഗുജറാത്ത് ഹൈക്കോടതിയിലെത്തി. അപ്പീൽ ഗുജറാത്ത് ഹൈക്കോടതിയും കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് സുപ്രിം കോടതിയിൽ എത്തിയത്.