കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ അറസ്റ്റ് തടഞ്ഞു. തന്നെ ആസൂത്രിതമായി കുടുക്കാൻ ശ്രമിക്കുകയാണെന്നും ഷാജൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മതവിദ്വേഷ പ്രസംഗം നടത്തിയെന്ന വ്യാജ ആരോപണത്തിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണവുമായി സഹകരിക്കാമെന്നും ഹൈക്കോടതിയെ ഷാജൻ സ്‌കറിയ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കേസിൽ അറസ്റ്റ് തടഞ്ഞത്.

സുപ്രീംകോടതി ഉത്തരവിന് ശേഷവും തനിക്കെതിരെ 107 കേസുകൾ എടുത്തുവെന്നാണ് ഷാജൻ സ്‌കറിയ കോടതിയെ അറിയിച്ചത്. തന്നെ കുടുക്കാൻ ശ്രമിക്കുകയാണ് പൊലീസും സർക്കാരെന്നതുമാണ് വസ്തുത. ഇതാണ് കോടതിയിൽ ഷാജൻ സ്‌കറിയയും അംഗീകരിച്ചത്. നിലമ്പൂർ സ്വദേശിയും നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സ്‌കറിയയുടെ പരാതിയിൽ ജാമ്യമില്ലാവകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഷാജൻ മുൻകൂർജാമ്യം തേടിയത്.

ഷാജനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് കെ ബാബുവാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ ഷാജൻ സ്‌കറിയയെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നുണ്ടെങ്കിൽ പൊലീസ് പത്ത് ദിവസം മുൻപ് നോട്ടീസ് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.