കൊച്ചി: പി.വി. ശ്രീനിജിൻ എംഎൽഎ നൽകിയ കേസിൽ മറുനാടൻ മലയാളി ചീഫ് എഡിറ്ററും എംഡിയുമായ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നതിന് വേണ്ടി മാറ്റി. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യഹർജി. വാദി ഭാഗത്തിന് നിലപാട് വിശദീകരിക്കുന്നതിന് വേണ്ടിയാണ് ഹർജി നീട്ടിയത്. തിങ്കളാഴ്ച വിശദ വാദം കേൾക്കും. ഇടക്കാല ഉത്തരവുകളൊന്നും ഇന്ന് പുറപ്പെടുവിച്ചില്ല.

ശ്രീനിജൻ നൽകിയ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഷാജൻ സ്‌കറിയക്കെതിരെ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്.

എന്നാൽ ഷാജൻ സ്‌കറിയ യാതൊരുവിധ ജാതി അധിക്ഷേപവും നടത്തിയിരുന്നില്ല എന്ന കാര്യമാണ് അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. എംഎൽഎക്കെതിരെ രാഷ്ട്രീയ വിമർശനം നടത്തിയതിന്റെ പേരിൽ പട്ടികജാതി അതിക്രമം തടയൽ നിയമം ചുമത്തിയത് നിലനിൽക്കില്ലെന്നാണ് വാദം. എന്നാൽ ഈ വകുപ്പു നിലനിൽക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഹൈക്കോടതിയിൽ ഷാജൻ സ്‌കറിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ അഡ്വ. വിജയഭാനു ഹാജരായി.