പനാജി: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ വടക്കൻ ഗോവയിലെ കേർലീസ് റസ്റ്റോറന്റ് പൊളിച്ചു മാറ്റാനുള്ള നീക്കം തടഞ്ഞ് സുപ്രീം കോടതി. അൻജുനയിലെ കേർലീസ് റസ്റ്റോറന്റ് പൊളിച്ചു നീക്കാനുള്ള നടപടികളാണ് സുപ്രീം കോടതി വിലക്കിയത്. ഹോട്ടൽ പൊളിക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തീർപ്പാക്കുന്നത് വരെ ഹോട്ടൽ അടച്ചിടണമെന്ന് കോടതി ഉത്തരവിട്ടു. സെപ്റ്റംബർ 16ന് വാദം കേൾക്കുന്നതിനായി കേസ് മാറ്റിവെച്ചു.

ചീഫ് ജസ്റ്റിസ് യു.യു.ലളിത് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് റെസ്റ്റോറന്റ് പൊളിച്ചുമാറ്റാനുള്ള നീക്കം നിർത്തി വയ്ക്കാൻ ഗോവൻ സർക്കാരിന് നിർദ്ദേശം നൽകിയത്. എല്ലാ തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങളും നിർത്തി വയ്ക്കാനാണ് നിർദ്ദേശം. ഗോവൻ സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

തീരദേശ സംരക്ഷണ നിയമ ലംഘനം ചൂണ്ടിക്കാട്ടി ഇന്നു രാവിലെയാണ് ഗോവൻ സർക്കാർ കേർലീസ് റസ്റ്റോറന്റ് പൊളിച്ചു നീക്കാനുള്ള നടപടികൾ തുടങ്ങി. ജെസിബി ഉൾപ്പെടെ ഉപയോഗിച്ച് റസ്റ്റോറന്റെ പൊളിച്ചു തുടങ്ങിയതിന് പിന്നാലെ സുപ്രീം കോടതി നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നിർദേശമെത്തി. ഈ മാസം 16ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ റസ്റ്റോറന്റ് അടച്ചിടാനാണ് സുപ്രീം കോടതി ഉടമകൾക്ക് നിർദ്ദേശം നൽകിയത്.

തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് റസ്റ്റോറന്റ് നിർമ്മിച്ചതെന്ന് കാട്ടി, ഗോവ തീരദേശ സംരക്ഷണ അഥോറിറ്റി, റസ്റ്റോറന്റ് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഉടമകൾ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് നേടാനായില്ല. തൊട്ടു പിന്നാലെയാണ് റസ്റ്റോറന്റ് പൊളിച്ചു മാറ്റാൻ സർക്കാർ നടപടി തുടങ്ങിയത്.

നടിയുടെ ബിജെപി എംപിയുമായി സോനാലി ഫോഗട്ടിന്റെ മരണത്തോടെയാണ് വടക്കൻ ഗോവയിലെ അൻജുനയിലെ റസ്റ്റോറന്റ് കുപ്രസിദ്ധി ആർജിച്ചത്. സൊനാലി ഫോഗട്ട് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് റസ്റ്റോറന്റിൽ വച്ച് ലഹരി പാർട്ടി നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

സൊനാലിയെ പേഴ്‌സണൽ അസിസ്റ്റന്റ് ലഹരി പാനീയം നിർബന്ധിച്ച് കുടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. തുടർന്ന് പേഴ്‌സണൽ അസിസ്റ്റന്റും റസ്റ്റോറന്റ് ഉടമയുമെല്ലാം അറസ്റ്റിലായി. ഇവിടെ നിന്ന് പൊലീസ് ലഹരി മരുന്ന് പിടികൂടുകയും ചെയ്തിരുന്നു. 2008ൽ ഒരു ബ്രിട്ടീഷ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ടും റസ്റ്റോറന്റിനെതിരെ കേസെടുത്തിരുന്നു

മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഈ ഹോട്ടലിലെ ഒരു പാർട്ടിയിൽ സൊനാലി ഫോഗട്ട് പങ്കെടുത്തിരുന്നു. സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലുപേരിൽ ഹോട്ടലുടമ എഡ്വിൻ നൂൺസും ഉൾപ്പെടുന്നു. പിന്നീട് ഇയാൾക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. സൊനാലിയുടെ കൂടെയുണ്ടായിരുന്നവർ ഹോട്ടലിൽ വെച്ച് അവർക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് ഓഗസ്റ്റ് 23ന് സൊനാലിയെ ആശുപത്രിയിൽ പ്രവേശിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ആദ്യത്തെ റിപ്പോർട്ട്. പിന്നീട് മരണത്തിൽ സംശയുമുണ്ടെന്നാരോപിച്ച് കുടുംബം പരാതി നൽകുകയായിരുന്നു.