ന്യൂഡൽഹി: ഗർഭഛിദ്രകാര്യത്തിൽ നിർണായക വിധിയുമായി സുപ്രീംകോടതി. അവിവാഹിതർക്കും ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നും ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് സുപ്രധാന വിധി. മെഡിക്കൽ പ്രഗ്നൻസി ടെർമിനേഷൻ നിയമം ഭർത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക വേഴ്ചയും ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തിൽ 20-24 ആഴ്ച വരെയുള്ള സമയത്തും അവിവാഹിതയ്ക്ക് ഗർഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ലിവ് ഇൻ ബന്ധത്തിൽ ഗർഭിണിയാകുന്ന അവിവാഹിതയ്ക്ക് ഗർഭച്ഛിദ്രം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗർഭഛിദ്ര നിയമത്തിൽ 2021ൽ വരുത്തിയ ഭേദഗതിയിൽ വിവാഹിത, അവിവാഹിത വേർതിരിവ് ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇരുപതു മുതൽ 24 വരെ ആഴ്ച പ്രായമുള്ള, ഉഭയസമ്മത ബന്ധത്തിലൂടെ ഉണ്ടാവുന്ന ഗർഭം അലസിപ്പിക്കാവുന്ന സ്്ത്രീകൾ ഏതൊക്കെ വിഭാഗത്തിൽ പെടുന്നവർ ആണെന്നാണ് നിയമത്തിലെ 3ബി ചട്ടം പറയുന്നത്. വിവാഹിതരായ സ്ത്രീകൾ മാത്രമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എ്ന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ചട്ടം രൂപീകരിച്ചിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. വിവാഹിത, അവിവാഹിത എന്ന വേർതിരിവ് ഇവിടെ നിലനിൽക്കില്ല. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ സ്വതന്ത്രമായി പ്രയോഗിക്കാൻ അവകാശമുണ്ട്- കോടതി പറഞ്ഞു.

ഗർഭഛിദ്രത്തിന് അനുമതി തേടി അവിവാഹിതയായ ഇരുപത്തിയഞ്ചുകാരി നൽകിയ ഹർജിയാണ് സുപ്രീം കോടതി പരഗിണിച്ചത്. 23 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.