- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിന് തിരിച്ചടി; ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി; ഇടപെടേണ്ട ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
ന്യൂഡൽഹി: അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി പരിഗണിച്ചത്.
വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി വിധി എന്നിരിക്കെ ഇതിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇടപെടൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ ആവശ്യമുണ്ടായിരുന്നു.
സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് ഹർജി പരാമർശിച്ചത്. പുനഃരധിവാസം വെല്ലുവിളിയെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ പരാമർശിച്ചു. ഗൗരവകരമായ വിഷയമാണെന്നും പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നത് പ്രയോഗികമല്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനം അഭിമുഖീകരിക്കുന്നത് വലിയ വിഷയമെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞെങ്കിലും ആവശ്യങ്ങൾ കോടതി തള്ളുകയായിരുന്നു.
ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. നടപടിയെടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. നിയമപരമായ ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടതെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
ആനയെ പിടിക്കാൻ അനുവാദം വേണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ആരാണ് പറമ്പിക്കുളത്തേക്ക് മാറ്റാമെന്ന് നിർദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹർജിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി സർക്കാരിന്റെ പാനൽ തന്നെയല്ലേ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാൻ നിർദ്ദേശം നൽകിയതെന്ന് ചോദിച്ചുകൊണ്ടാണ് ഹർജി തള്ളിയത്. പാനലിലുണ്ടായിരുന്നത് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ആയിരുന്നു. കേസിൽ കക്ഷി ചേരാനുള്ള മറ്റ് അപേക്ഷകൾ ഇന്ന് കേൾക്കാനാവില്ലെന്നും കോടതി പറഞ്ഞു. വിദഗ്ധസമിതിയിലുള്ളവരുടെ പേരുകൾ വായിച്ചാണ് ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തത്.