കോഴിക്കോട്: കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് എന്നറിയപ്പെടുന്ന സ്വിഫ്റ്റ് ഗരുഡ പ്രീമിയം സര്‍വീസ് വീണ്ടും മുടങ്ങി. ബസ് ഒരാഴ്ചയോളമായി വര്‍ക്ക് ഷോപ്പിലാണെന്നും അതുകൊണ്ടാണ് ഓട്ടം മുടങ്ങിയതെന്നുമാണ് കെഎസ്ആര്‍ടിസി നല്‍കുന്ന വിശദീകരണം. സര്‍വ്വീസ് പല ദിവസങ്ങളിലും കെ എസ് ആര്‍ ടി സിയ്ക്ക് നഷ്ടമായിരുന്നു.

നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആണ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഗരുഡ പ്രീമിയം സര്‍വീസായി ഓടി തുടങ്ങിയത്. ഇതിനിടെ ആളില്ലാത്തതിനാല്‍ നേരത്തെ ബസിന്റെ സര്‍വീസ് മുടങ്ങിയിരുന്നു. വിവാദമായപ്പോള്‍ വീണ്ടും യാത്ര തുടങ്ങി. വിരലില്‍ എണ്ണാവുന്ന യാത്രക്കാരുമായാണ് ബസ് സര്‍വീസ് നടത്തിയത്.

കോഴിക്കോട് റീജ്യണല്‍ വര്‍ക്ക് ഷോപ്പിലാണ് ബസ് ഇപ്പോഴുള്ളത്. ബസിന്റെ സമയം മാറ്റി പുനക്രമീകരിച്ചാല്‍ കൂടുതല്‍ ആളുകള്‍ കയറുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ആളില്ലാത്തതിനാലാണ് വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ഒരു കോടിയോളം രൂപയ്ക്കാണ് ഈ ബസ് വാങ്ങിയത്. ഫലത്തില്‍ ഖജനാവിന് മാത്രം നഷ്ടമായി മാറുകായണ് ഈ ബസ്.