- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ ഓടിക്കുമ്പോൾ ചെവിയിൽ തൊട്ടതിന് യുവാവിന് 2000 രൂപ പിഴയിട്ടു; പിഴ ഇട്ടത് മൊബൈൽപോൺ ഉപയോഗിച്ചെന്ന് ആരോപിച്ച്; ദൃശ്യങ്ങൾ തുണയായതോടെ യുവാവിനെതിരായ നടപടി ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ്
പാലക്കാട്: കാർ ഓടിക്കുമ്പോൾ ചെവിയിൽ തൊട്ടതിന് യുവാവിന് മൊബൈൽ ഫോൺ ഉപയോഗിച്ചു എന്ന് ആരോപിച്ച് ചുമത്തിയ പിഴ ഒഴിവാക്കി. ഒറ്റപ്പാലം കയറംപാറ പാതിരിക്കോട് അറയ്ക്കൽ നാലകത്ത് മുഹമ്മദിന് ലഭിച്ച 2000 രൂപയുടെ പിഴയാണ് മോട്ടോർ വാഹനവകുപ്പ് ഒഴിവാക്കിയത്. കഴിഞ്ഞവർഷം സെപ്റ്റംബർ 13ന് രാത്രി 7.35നാണ് സംഭവം.
മുഹമ്മദും ഭാര്യാപിതാവും ലക്കിടി- തിരുവില്വാമല റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മിത്രാനന്ദപുരത്തെ എഐ ക്യാമറയാണ് ദൃശ്യങ്ങൾ എടുത്തത്. കാറോടിച്ചിരുന്ന മുഹമ്മദ് ഇടതുകൈ കൊണ്ട് ഇടതുചെവിയിൽ തൊട്ടത് മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന രീതിയിലായിരുന്നു മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസിലെ ദൃശ്യത്തിൽ കൈയിൽ മൊബൈൽ ഫോൺ ഇല്ലെന്ന് വ്യക്തമായി കാണുന്നുണ്ടെന്നായിരുന്നു മുഹമ്മദിന്റെ ബന്ധുക്കളുടെ പക്ഷം.
മുഹമ്മദ് വിദേശത്തേയ്ക്ക് പോയശേഷമാണ് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 2000 രൂപ പിഴയും മുന്നിലിരുന്ന സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തി നോട്ടീസ് ലഭിച്ചത്. മുഹമ്മദിന്റെ സഹോദരന്റെ പേരിലാണ് കാർ. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് പാലക്കാട് മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയ ആർസി ഉടമ, മുഹമ്മദ് ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് ബോധിപ്പിക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ വീണ്ടും ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം ഉറപ്പുവരുത്തിയ ശേഷം 2000 രൂപ പിഴ ഒഴിവാക്കുകയായിരുന്നെന്ന് ആർസി ഉടമ അറിയിച്ചു.