തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൂവളശ്ശേരി കണിയാംവിള വീട്ടിൽ എം ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മെയ് 20 ന് രാവിലെ പത്ത് മണിയോടു കൂടി കോട്ടമുകളിൽ വച്ചാണ് അപകടമുണ്ടായത്.

ചന്ദ്രിക മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ നെയ്യാറ്റിൻകരയിൽ നിന്ന് കാട്ടാക്കട ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് പുറകിൽ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്കും വാരിയെല്ലിനും ക്ഷതമേറ്റ ചന്ദ്രികയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.