കോഴിക്കോട്: ചരിത്ര വിജയമായി മാറിക്കൊണ്ടിരിക്കുന്ന 2018 സിനിമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി എ ഐ വൈ എഫും. സംസ്ഥാനത്ത് സാംസ്‌കാരിക-സിനിമാ മേഖലയിലൂടെ ഇടത് വിരുദ്ധത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ ബോധപൂർവ്വം നടക്കുന്നുണ്ടെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പറഞ്ഞു. എ ഐ വൈ എഫ് സേവ് ഇന്ത്യ മാർച്ചിന്റെ വടക്കൻ മേഖല കാൽനട ജാഥയ്ക്ക് കോഴിക്കോട് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ ചടങ്ങുകളിൽ സംസാരിക്കുകയായിരുന്നു ജാഥാ ലീഡർ കൂടിയായ അരുൺ.

ഈ നീക്കത്തിന് പിന്നിൽ ബിജെപി-സംഘപരിവാർ സംഘങ്ങളാണ്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ കരുത്ത് ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്നത് സംഘപരിവാറിനെയാണ്. ബിജെപി കേരളത്തിൽ സജീവമാകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ ഇടപെടലുകൾ കാരണമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകർക്കേണ്ടത് അതുകൊണ്ടുതന്നെ അവരുടെ ആവശ്യമാണ്. പലവിധത്തിൽ കേരളത്തിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട സംഘപരിവാർ സിനിമയെ അതിനുള്ള ഉപാധിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. മാധ്യമങ്ങളിലും ഇടതുവിരുദ്ധത സജീവമാണ്. സമീപകാലത്ത് വന്നിട്ടുള്ള പല സിനിമകളും കേരളത്തിലെ ഇടതുപക്ഷത്തെ മോശമാക്കി ചിത്രീകരിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണ്.

അതിന് ഉദാഹാരണമാണ് 2018 എന്ന സിനിമ. ഡാം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന് പറഞ്ഞു വയ്ക്കുകയാണ് സിനിമ. ഈ പ്രചാരണം തുടക്കം മുതൽ ബിജെപി ഉയർത്തുന്നതാണ്. സർക്കാർ സംവിധാനങ്ങൾ പാടെ പരാജയമായിരുന്നു എന്നുള്ള ബിജെപിയുടെ നുണ പ്രചാരണത്തിന് കുഴലൂതുകയാണ് ഈ സിനിമയിലൂടെ സംവിധായകൻ.

പ്രളയജലത്തിൽ നിന്ന് കരകയറാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തെപ്പോലും ഒപ്പംകൂട്ടി നടന്ന രക്ഷാപ്രവർത്തനവും അതിനുശേഷമുള്ള നവകേരള നിർമ്മിതിയും ജനങ്ങൾ നേരിട്ടു കണ്ട് മനസ്സിലാക്കിയതാണ്. ആ പ്രവർത്തനങ്ങളെ അപ്പാടെ നിരാകരിച്ച്, തളർന്നിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ കാണിച്ചതിലൂടെ സർക്കാരിനെ മോശമായി ചിത്രീകരിക്കുക എന്നത് തന്നെയാണ് സംവിധായകൻ ലക്ഷ്യം വെച്ചത്.

കോൺഗ്രസുകാരൻ എന്നു പറയുന്ന ഒരു നിർമ്മാതാവിന്റെ സിനിമ ആരംഭിച്ചത് തന്നെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് നന്ദി പറഞ്ഞുകൊണ്ടാണ്. ഇത്തരക്കാരെ അകറ്റി നിർത്തിയില്ലെങ്കിൽ മലയാള സിനിമ സംഘപരിവാറിന്റെ കയ്യിലെ ചട്ടുകമായി മാറും. കേരളത്തിലെ മതേതര-ജനാധിപത്യ വിശ്വാസികളായ സാംസ്‌കാരിക-സിനിമ പ്രവർത്തകരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.