മലപ്പുറം : വിഷു ദിനത്തിൽ ബിജെപി നേതാവിന്റെ വീടിനു മുൻപിൽ മറ്റൊരു ബിജെപി നേതാവിന്റെ ഉപവാസം. ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി ജയകൃഷ്ണൻ എന്ന സോമന്റെ വീടിനു മുൻപിൽ ആണ് ഉപവാസം.

അരീക്കോട് മൈത്ര സ്വദേശി സോമസുന്ദരൻ എന്ന ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ് ഉപവാസം നടത്തിയത്. 2014 ൽ മൂന്നു ലക്ഷം രൂപ വാങ്ങി തിരിച്ചു നൽകിയില്ല എന്നാരോപിച്ചായിരുന്നു ഉപവാസം.

സോമന്റെ വീടിന് മുന്നിൽ പ്ലക്കാർഡുയർത്തിയാണ് സോമസുന്ദരൻ ഉപവസിക്കുന്നത്. 2014ൽ മൂന്ന് ലക്ഷം സോമൻ വാങ്ങിയെന്നാണ് സോമസുന്ദരൻ ആരോപിക്കുന്നത്. 'നാട്ടുകാരേ സഹായിക്കൂ' എന്നും പ്ലക്കാർഡിലെഴുതിയിട്ടുണ്ട്.

തന്റെ ഗാന്ധിമാർഗത്തിലുള്ള സമരം ആര് ഏറ്റെടുത്താലും ആ രാഷ്ട്രീയ പാർട്ടിയോടൊപ്പം പോകാൻ തയ്യാറാണെന്നും സോമസുന്ദരൻ പറഞ്ഞു. സമരത്തെ അനുകൂലിച്ചാൽ മുസ്‌ലിം ലീഗിനൊപ്പം പോകാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സോമസുന്ദരന്റെ ഉപവാസത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.