തിരുവനന്തപുരം: കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കൊച്ചുവേളിയിൽ ഫ്‌ളാറ്റ് നിർമ്മിക്കുവാൻ പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി 37.62 കോടി രൂപയുടെ ഭരണാനുമതി നൽകുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ കൊച്ചുവേളി പള്ളിക്ക് സമീപത്തുള്ള രണ്ട് ഏക്കർ സ്ഥലത്താണ് ഫ്‌ളാറ്റ് നിർമ്മിക്കുന്നത്.

168 ഫ്‌ളാറ്റുകളാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഉപജീവനത്തിനായി കടലിനെ മാത്രം ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് തീരപ്രദേശത്തുനിന്നും വളരെ ദൂരെയുള്ള പ്രദേശങ്ങളിലേക്ക് മാറി താമസിക്കുവാൻ വിമുഖതയുള്ളതിനാൽ കൊച്ചുവേളിയിലെ സ്ഥലത്ത് ഫ്‌ളാറ്റ് നിർമ്മിക്കുന്നത് അവർക്ക് വളരെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്‌ളാറ്റ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.