കൊല്ലം: കൊല്ലത്ത് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു വയോധികന്റെ മരണം കൊലപാതകം. മരുമകനാണ് വയോധികനെ കൊലപ്പെടുത്തിയത്. കേസിൽ മരുമകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പുനുക്കന്നൂർ ഊറ്റുകുഴി മുരുകാലയം വീട്ടിൽ രഘുനാഥനാണ് (60) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ നാലിന് പുലർച്ചെ മരിച്ചത്. രഘുനാഥന്റെ മകളുടെ ഭർത്താവ് പെരിനാട് ഇടവട്ടം വരട്ടുചിറ കിഴക്കതിൽ വിശാഖ് (26) ആണ് പൊലീസ് പിടിയിലായത്.

ഒക്ടോബർ 21-ന് രാത്രിയാണ് തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയിൽ രഘുനാഥനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതുവരെ ബോധം തെളിഞ്ഞിരുന്നില്ല. തലയിലെ അസ്ഥികൾക്ക് പൊട്ടലേറ്റിരുന്നു. മൃതദേഹപരിശോധനയിലും പൊലീസ് പരിശോധനയിലും വീഴ്ചയിലല്ല, മർദനത്തിലാണ് പരിക്കേറ്റതെന്ന സംശയം ഉയർന്നിരുന്നു. തുടർന്ന് കുണ്ടറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

21ന് രാത്രി 11 ഓടെയായിരുന്നു ആക്രമണമുണ്ടായത്. വീടും വസ്തുവും വിറ്റ് പണം നൽകണമെന്ന് രഘുനാഥനോട്, വിശാഖ് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടർന്ന് വിശാഖ്, രഘുനാഥനെ മർദിച്ചു. അബോധാവസ്ഥയിലായ രഘുനാഥനെ കുടുംബാംഗങ്ങൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഭാര്യാപിതാവിന്റെ മരണാനന്തരച്ചടങ്ങുകളിൽ പ്രതി പങ്കെടുക്കാതിരുന്നതും സംശയം ബലപ്പെടുത്തിയിരുന്നു. വിശാഖിനെ സ്ഥലത്തെത്തിച്ച് സയന്റിഫിക് ഓഫീസറുടെ സാന്നിധ്യത്തിൽ തെളിവെടുപ്പ് നടത്തി. ആക്രമിക്കാനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി.