- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വഴക്ക്: ഉറങ്ങിക്കിടന്ന മകളെ ഡീസൽ ഒഴിച്ച് തീയിട്ട് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് മകൾ ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഡീസൽ ഒഴിച്ച് തീയിട്ട പിതാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മുല്ലൂർ തലയ്ക്കോട് കൃഷ്ണാലയത്തിൽ രാധാകൃഷ്ണൻ (50) ആണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് രാധാകൃഷ്ണൻ കുറെ ദിവസങ്ങളായി ഭാര്യയും മകളുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ രാധാകൃഷ്ണൻ വീട്ടിൽ കയറാതിരിക്കുന്നതിനുള്ള ഉത്തരവ് ഭാര്യ കോടതി മുഖാന്തിരം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇത് ലംഘിച്ച് രാധാകൃഷ്ണൻ ഇക്കഴിഞ്ഞ 24നും വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കി. ഇതിനെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്തെങ്കിലും ഇയാൾ ഒളിവിൽ പോയി. ഇതിനിടയിലാണ് ഇന്നലെ ഉച്ചക്ക് വീണ്ടുമെത്തി അക്രമം നടത്തിയത്.
മകൾ ഉറങ്ങിക്കിടന്ന മുറിയുടെ ജനാല ചില്ലുകൾ തകർത്ത ശേഷം കൈയിൽ കരുതിയിരുന്ന ഡീസൽ മുറിക്കുള്ളിലേക്ക് ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് മകൾ ഓടി പുറത്തിറങ്ങിയാണ് രക്ഷപ്പെട്ടത്. കട്ടിലും മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളും അഗ്നിക്കിരയായി. തൊട്ടടുത്ത മുറിയിലും ഡീസൽ ഒഴിച്ച് വസ്ത്രങ്ങൾ ഉൾപ്പെടെ കത്തിച്ച ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ വിഴിഞ്ഞം സിഐ പ്രജീഷ് ശശി, എസ്‌ഐമാരായ വിനോദ്, ജയകുമാർ, എഎസ്ഐമാരായ ജോൺ, പ്രസാദ്, സി.പി.ഒ സുജിത് എന്നിവർ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.




