കണ്ണൂർ: കണ്ണൂർ താവക്കരയിലെ കൃഷ്ണ ജുവൽസിൽ നിന്നും ഏഴരകോടിയോളം തട്ടിയെടുത്ത കേസിലെ മുൻ ചീഫ് അക്കൗണ്ടിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാതോടെ അറസ്റ്റിനുള്ള നീക്കങ്ങൾ പൊലിസ് ശക്തമാക്കി. കണ്ണൂർ ടൗൺ പൊലിസാണ് കേസന്വേഷണം നടത്തിവരുന്നത്. മുൻ ചീഫ് അക്കൗണ്ടന്റെ് ചിറക്കൽ കടലായി സ്വദേശിനി കെ.സിന്ധുവിന്റെ മുൻകൂർ ജാമ്യപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്.

പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെതിരെ പ്രൊസിക്യൂഷൻ എതിർക്കുകയായിരുന്നു. സാമ്പത്തിക കുറ്റകൃത്യം കൂടി വരുന്നതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പബ്ളിക് പ്രൊസിക്യൂട്ടർ കെ.അജിത്ത് കുമാർ വാദിച്ചു. സ്ഥാപനത്തിന്റെ തുക സിന്ധു, ഭർത്താവ്, അമ്മ, സഹോദരൻ എന്നിവരുടെ പേരിൽ നിക്ഷേപിച്ചതായി പൊലിസ് കണ്ടെത്തിയിരുന്നു.

ഇതുസംബന്ധിച്ച ബാങ്ക് രേഖകൾ പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 7.55- കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2004-ൽ മുതൽ അക്കൗണ്ടന്റായ സിന്ധു പലഘട്ടങ്ങളിലായി സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടുകളിലെക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും തുകമാറ്റിയെന്നാണ് കൃഷ്ണ ജുവൽസ് എം. ഡി സി.വി രവീന്ദ്രനാഥ് കണ്ണൂർ ടൗൺ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്.

സ്ഥാപനത്തിന്റെ ആഭ്യന്തര കണക്കെടുപ്പ് നടത്തുന്നതിനിടെ വ്യാപകമായ ക്രമക്കേടാണ് കണ്ടെത്തിയത്. ജുവലറിയുടെ മുഴുവൻ കണക്കുകളും കൈകാര്യം ചെയ്തിരുന്നത് സിന്ധുവാണ്. ഇവർ ജി. എസ്.ടി ഉൾപ്പെടെയുള്ളവയിൽ വെട്ടിപ്പു നടത്തിയെന്നായിരുന്നു കണ്ടെത്തൽ. ഇതേ തുടർന്നുള്ള അന്വേഷണമാണ് സിന്ധു നടത്തിയ വെട്ടിപ്പിലേക്ക് വെളിച്ചം വീശിയിരുന്നത്. കണ്ണൂരിലെ പ്രമുഖസ്വർണവ്യാപാരസ്ഥാപനമായ കൃഷ്ണ ജുവൽസിന്റെ ജീവനാഡിയായിരുന്ന സിന്ധു മറ്റു ജീവനക്കാരുമായി അത്രസുഖകരമായ ബന്ധമല്ല പുലർത്തിയതെന്നാണ് വിവരം.

ഇവർ അനാവശ്യമായി ജീവനക്കാരെ ചോദ്യം ചെയ്യുകയും ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സ്ഥാപനത്തിൽ വൻവെട്ടിപ്പു നടത്തിയ സിന്ധു ഗൾഫിലേക്ക്മുങ്ങിയെന്നാണ് പൊലിസ് പറയുന്നത്. ഇവരെ പിടികൂടുന്നതിനായി വിദേശഅന്വേഷണ ഏജൻസികളുടെ ഉൾപ്പെടെയുള്ള സഹായം തേടാനാണ് കണ്ണൂർ ടൗൺ പൊലിസിന്റെ തീരുമാനം.സിന്ധുവിന്റെയും ബന്ധുക്കളുടെയും സ്വത്തുക്കൾ തട്ടിയെടുക്കാനും അവരെയും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സിന്ധു ഹൈക്കോടതിയിൽ പൊലിസ് അറസ്റ്റു ചെയ്തു പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യത്തിന് ഹരജി നൽകുമെന്ന സൂചനയുമുണ്ട്.