തിരുവനന്തപുരം: ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, എക്സൈസ് മന്ത്രി എം.ബി.രാജേഷ് എന്നിവർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ ആരോപിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ബാർ കോഴയിലെ യഥാർഥ വസ്തുതകൾ പുറത്തുവരില്ല. ടൂറിസം മന്ത്രിയെ രക്ഷിക്കാനാണ് എക്സൈസ് മന്ത്രി നേരിട്ട് പരാതി നൽകിയത്. എക്സൈസ്, ടൂറിസം മന്ത്രിമാർ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു കോടി രൂപ കോഴ വാങ്ങിയെന്നാണ് നേരത്തേ കെ.എം.മാണിക്കെതിരേ ഉയർന്ന ആരോപണം. എന്നാൽ ബാറുടമകളിൽനിന്ന് 25 കോടി രൂപ പിരിക്കാൻ ശ്രമം നടന്നെന്നാണ് ഇപ്പോൾ പുറത്തുവന്ന വിവരം. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ബാർ അസോസിയേഷൻ പിരിവ് നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.