തിരുവല്ല: ഡാളസിൽ വാഹനാപകടത്തിൽ കാലം ചെയ്ത ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും പ്രഥമ മെത്രാപ്പൊലീത്തയുമായ മോർ അത്തനേഷ്യസ് യോഹാന്റെ ഭൗതിക ശരീരം ഞായറാഴ്ച നാട്ടിലെത്തിക്കും. ചൊവ്വാഴ്ച സഭാ ആസ്ഥാന ദേവാലയത്തിൽ സംസ്‌കാര ശുശ്രൂഷകൾ നടക്കും.

ഞായർ ഉച്ചയ്ക്ക് 12 ന് നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് വിലാപയാത്ര പുറപ്പെടും. വൈകിട്ട് നാലിന് മെത്രാപ്പൊലീത്തയുടെ ജന്മദേശമായ നിരണത്തെ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ രണ്ടാം ഘട്ട ശുശ്രൂഷകൾ നടക്കും. 5.45 ന് തിരുവല്ലയിൽ പൗരാവലിയുടെ അനുശോചനം അർപ്പിക്കും.

രാത്രി ഏഴരയ്ക്ക് സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിൽ എത്തിച്ച് വിവിധ ഘട്ടങ്ങളിലായുള്ള ശുശ്രൂഷകൾ നടക്കും. പൊതുദർശനം ഉണ്ടാകില്ല. 20 ന് രാവിലെ ഒമ്പതു മുതൽ 21 ന് രാവിലെ ഒമ്പതു വരെ ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും.

21 ന് രാവിലെ ഒമ്പതിന് ഏഴാം ശുശ്രൂഷ. 10 ന് പള്ളിയിലേക്കുള്ള വിലാപയാത്ര. 11 ന് കബറടക്ക ശുശ്രൂഷ നടക്കുമെന്ന് പി.ആർ.ഓ ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.