തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ടെക്‌നോ സിറ്റിക്ക് സമീപം കാട്ടുപോത്തിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗലപുരത്ത് ടെക്നോ സിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണു കാട്ടുപോത്തിനെ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ നാട്ടുകാരാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. പശുവാണെന്നാണു കരുതിയതെങ്കിലും അടുത്തു കണ്ടതോടെയാണു കാട്ടുപോത്താണെന്നു സ്ഥിരീകരിച്ചത്. പിന്നാലെ ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

തലയ്‌ക്കോണത്ത് ടെക്‌നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളില്‍ മേഞ്ഞു നടക്കുകയായിരുന്നു കാട്ടുപോത്ത്. ഹോസ്റ്റലില്‍ താമസിക്കുന്ന ടെക്‌നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പോത്തിനെ കണ്ടത്. നാട്ടുകാര്‍ പഞ്ചായത്തധികൃതരേയും പോലീസിനെയും വിവരമറിയിച്ചു.

കാടുപിടിച്ച നിരവധി പ്രദേശങ്ങളുള്ള ടെക്‌നോ സിറ്റി കാമ്പസ് കാട്ടുപന്നികളുടെയും ചെന്നായ്ക്കളുടെയും വിഹാര കേന്ദ്രമാണെങ്കിലും കാട്ടുപോത്തിനെ കാണുന്നത് ആദ്യമാണ്. പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍, കുളത്തൂപുഴ, പാലോട്, പരുത്തിപള്ളി റെയ്ഞ്ചുകളില്‍ നിന്നും അന്‍പതോളം വനപാലകരും ആര്‍.ആര്‍.ടി സംഘവും സ്ഥലത്തത്തി.

കാട്ടുപോത്തിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പിടികൂടാന്‍ ശ്രമം നടക്കുന്ന സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പോത്തിനെ മയക്കുവേടി വെച്ച് പിടികൂടാനാണ് ആര്‍.ആര്‍.ടി. സംഘം ശ്രമിക്കുന്നത്. ഇതിനായി മയക്കുവെടി വെച്ചെങ്കിലും പോത്ത് കൂടുതല്‍ ഉള്ളിലേക്ക് കയറിപ്പോകുകയായിരുന്നു. തുടര്‍ന്ന്, പോത്തിനെ കണ്ടെത്തുന്നതിനായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

ടെക്നോപാര്‍ക്കിന്റെ നാലാംഘട്ടത്തിനായി ഏറ്റെടുത്ത മംഗലപുരത്തെ 400 ഏക്കര്‍ പ്രദേശത്താണ് കാട്ടുപോത്തുള്ളത്. ഇവിടെ സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനവും ചുരുക്കം ചില കമ്പനികളുടെ ഓഫിസുകളുമാണ് പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂരിഭാഗം പ്രദേശവും കാടുകയറിയ നിലയിലാണ്. ഇവിടെ കാട്ടുപന്നിയേയും ചെന്നായ്ക്കളും സ്ഥിരമായി കാണാറുണ്ട്. എന്നാല്‍ കാട്ടുപോത്തിന്റെ സാമീപ്യം ആദ്യമായാണു കണ്ടെത്തുന്നത്.

വനം വകുപ്പിന്റെ പരിശോധനയില്‍ കാട്ടുപോത്തിന്റെ കുളമ്പിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. മയക്കുവെടിവച്ചു കാട്ടുപോത്തിനെ പിടികൂടാനാണ് ശ്രമം. എന്നാല്‍ 400 ഏക്കറോളമുള്ള പ്രദേശത്തു തിരച്ചില്‍ എങ്ങനെ നടത്തുമെന്ന ആലോചനയിലാണ് വനം വകുപ്പ്.