കണ്ണൂര്‍: ബംഗ്‌ളൂരില്‍ നിന്നും വരികയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ മട്ടന്നൂരില്‍ റോഡരികിലെ വെള്ളക്കെട്ടില്‍ മുങ്ങി. വ്യാഴാഴ്ച്ച പുലര്‍ച്ചെ ആറുമണിയോടെ വെളിയമ്പ്രകൊട്ടാരത്തിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപെട്ടു. കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊട്ടാരം - പെരിയത്തില്‍ റോഡ് കഴിഞ്ഞ ദിവസം അടിച്ചിട്ടിരുന്നു തോട് നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്നാണ് റോഡ് വെള്ളത്തിലായത് ഇതോടെ റോഡ് അടച്ചിടുകയായിരുന്നു.

ഇതറിയാതെ പെരിയത്തില്‍ നിന്നും വന്ന കാര്‍ വെള്ളത്തിലൂടെ കൊട്ടാരം ഭാഗത്ത് വരുന്നതിനിടെ കാറിന്റെ ഭൂരിഭാഗവും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്ന രണ്ടു പേര്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ബംഗ്‌ളൂരില്‍ നിന്നും കൊട്ടാരത്തിലേക്ക് വരികയായിരുന്നു കാര്‍. കനത്ത വെള്ളമൊഴുക്കില്‍ കാര്‍ ഒഴുകി പോകുന്നതിന് മുന്‍പ് രാവിലെ ഒന്‍പതു മണിക്ക് നാട്ടുകാരുടെ സഹായത്തോടെ വെള്ള ത്തില്‍ നിന്നും പുറത്തെടുത്തു.

കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് വ്യാപകമായി വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയിരുന്നു. ജില്ലയിലെ മലയോര പ്രദേശമായകണ്ണവം എടയാറില്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വാഹനഗതാഗതം നിലച്ച്. പൂഴിയോടുള്ള കുടുംബങ്ങള്‍ പുറം ലോകവുമായി ഒറ്റപ്പെട്ടു
21 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.

കണ്ണവം വനാന്തരങ്ങളില്‍ കടപുഴകി വീഴുന്ന വലിയ മരങ്ങളാണ് എടയാര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ തൂണുകളില്‍ തട്ടി നില്‍ക്കുന്നത്. ഇതാണ് ഒഴുക്ക് തടസ്സപ്പെട്ട് പുഴ കരകവിഞ്ഞ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമാകുന്നത്.