കൊച്ചി: ഇപ്പോൾ വിവാദത്തിന്റെ സമയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുവൈറ്റിലെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. സംസ്ഥാനത്തുണ്ടായ ഈ വലിയ ദുരന്തത്തിൽ ആഘാതമായ ദുഃഖത്തിലാണ് എല്ലാവരും. ദുരന്തം ഉണ്ടായതിന് പിന്നാലെ കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചു. കേരള സർക്കാരും ഉടൻ ക്രിയാത്മകമായ ഇടപെട്ടുവെന്നും പിണറായി വിജയൻ പറഞ്ഞു.

ഇന്നലെ മന്ത്രിസഭാ യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു. ഇതിനിടയിൽ ശരിയല്ലാത്ത സമീപനം ഉണ്ടായി. ഇപ്പോൾ ആ വിവാദത്തിലേക്ക് പോകുന്നില്ല. ഇപ്പോൾ അത് ചർച്ച ചെയ്യേണ്ട സമയമല്ല. കുവൈത്തിലേക്ക് മന്ത്രി വീണാ ജോർജിനെ അയക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. മന്ത്രി വിമാനത്താവളത്തിൽ എത്തിയെങ്കിലും പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാത്തതിനാൽ പോകാനായില്ല. ഇക്കാര്യത്തിലാണ് ശരിയായ സമീപനം ഉണ്ടാകാതിരുന്നത്. ഇപ്പോൾ ഇതേക്കുറിച്ചല്ല പറയേണ്ടത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ വേണ്ടി ഇടപെടുകയാണ് വേണ്ടത്.

പ്രവാസികൾ നാട്ടിലെത്തുന്നതിനായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദുരന്തം ഉണ്ടായ ഉടനെ കുവൈത്ത് സർക്കാർ ഫലപ്രദമായതും ശക്തമായതുമായ നടപടി സ്വീകരിച്ചിട്ടുണ്ട്. കുവൈത്ത് സർക്കാരിന്റെ തുടർ നടപടികൾ കുറ്റമറ്റ രീതിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ ശരിയായ രീതിയിൽ ഇപെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ വിദേശകാര്യ സഹമന്ത്രി കുവൈത്തിലെത്തി അവിടത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കുവൈത്ത് സർക്കാർ തന്നെ നേതൃത്വം നൽകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് നടപടികൾ വേഗത്തിലാക്കണം. ഫലപ്രദമായ ഇടപെടൽ കുവൈത്തുമായി ബന്ധപ്പെട്ട് തുടർന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.