കൊച്ചി: വിവാഹച്ചടങ്ങിന്റെ ആൽബവും വീഡിയോയും നൽകാതെ ദമ്പതിമാരെ കബളിപ്പിച്ചെന്ന കേസിൽ എറണാകുളത്തെ ഫോട്ടോഗ്രാഫിക് സ്ഥാപനം 1.18 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. ഒരു മാസത്തിനകം തുക നൽകണമെന്നാണ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ നിർദ്ദേശം. ആലങ്ങാട് സ്വദേശി അരുൺ ജി. നായരും ഭാര്യ ശ്രുതിയുമാണ് പരാതിക്കാർ.

ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുൾപ്പെട്ട കമ്മിഷനാണ് വിധി പറഞ്ഞത്. 2017 ഏപ്രിൽ 16-നായിരുന്നു പരാതിക്കാരുടെ വിവാഹം. ഫോട്ടോ ആൽബവും വീഡിയോയും തയ്യാറാക്കാൻ മുൻകൂറായി 58,500 രൂപ എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം. എന്ന സ്ഥാപനത്തിന് നൽകിയിരുന്നു. ബാക്കി 6,000 രൂപ വീഡിയോയും ആൽബവും കൈമാറുമ്പോൾ നൽകാമെന്നായിരുന്നു കരാർ. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ആൽബവും വീഡിയോയും നൽകിയില്ല. തുടർന്നാണ് ഹർജിക്കാർ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്.

പരാതിയിൽ എതിർകക്ഷിക്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. തുടർന്ന് എക്സ് പാർട്ടി വിധിയാണ് പറഞ്ഞത്. ജീവിതത്തിലെ ഏറ്റവു പവിത്രമായ വിവാഹച്ചടങ്ങ് പകർത്താനാണ് ഹർജിക്കാർ എതിർകക്ഷിയെ സമീപിച്ചത്. എന്നാൽ ഇവർ വാക്കുപാലിച്ചില്ല. ഇതുമൂലം പരാതിക്കാർക്കുണ്ടായ മാനസികവിഷമവും സാമ്പത്തിക ബുദ്ധിമുട്ടും കണക്കിലെടുത്ത് നഷ്ടപരിഹാരം നൽകുന്നതിന് സ്ഥാപനത്തിന് ബാധ്യതയുണ്ടെന്ന് കമ്മിഷൻ വിലയിരുത്തി.

ഹർജിക്കാർ നൽകിയ മുൻകൂർ തുകയായ 58,500 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും നൽകണം. കോടതിച്ചെലവിനത്തിൽ 10,000 രൂപയും ചേർത്താണ് 1,18,500 ഒരുമാസത്തിനകം നൽകാൻ ഉത്തരവിട്ടത്.