കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി ടൗണിൽ കറങ്ങുന്നതിനിടെ ബൈക്ക് മോഷ്ടാക്കൾ പിടിയിൽ. പന്നിയങ്കര സൂറത്ത് ഹൗസിൽ മുഹമ്മദ് റംഷാദ് ഇ ടി (32), ഒളവണ്ണ സ്വദേശി പയ്യുണ്ണി ഹൗസിൽ അജ്‌നാസ് പി എ (23), അരീക്കാട് സ്വദേശി ഹസ്സൻബായ് വില്ലയിൽ ഷംജാദ് പി എം (27) എന്നിവരാണ് പിടിയിലായത്. നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) സബ് ഇൻസ്‌പെക്ടർ ജിബിൻ ജെ ഫ്രഡിയുടെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.

ടൗൺ, വെള്ളയിൽ സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇവർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പിടിയിലാവുന്നത്. ഇവരിൽ നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകൾ കണ്ടെടുത്തു. ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

രാത്രി സമയങ്ങളിൽ ടൗണിൽ കറങ്ങി ബിൽഡിങ് പാർക്കിങ്ങിലും ഷോപ്പിന്റെ വശങ്ങളിലും നിർത്തിയിട്ട ബൈക്കുകൾ മോഷണം നടത്തുന്നതാണ് രീതി. മോഷ്ടിച്ച ബൈക്കുകൾ ലഹരി വിൽപ്പനക്കാർക്ക് നൽകി അവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുകയാണ് ചെയ്യാറുള്ളത്. പൊക്കുന്ന് സ്വദേശി സിദ്ദിഖിന്റെ സുസുക്കി ആക്‌സസ് സ്‌കൂട്ടർ ചെറൂട്ടി റോഡ് ലോറി സ്റ്റാന്റിൽ നിന്നും വെള്ളയിൽ സ്വദേശി അജ്മലിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് ഗാന്ധി റോഡ് ഭാഗത്തു നിന്നുമാണ് ഇവർ മോഷണം നടത്തിയത്.

മുഹമ്മദ് റംഷാദിന് ടൗൺ സ്റ്റേഷനിൽ കഞ്ചാവ് കേസും അജ്‌നാസിന് കസബ, ടൗൺ, നല്ലളം സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകളുമുണ്ട്, ഷംജാദിനെതിരെ മെഡിക്കൽ കോളെജ് സ്റ്റേഷനിൽ കഞ്ചാവ് കേസും ടൗൺ സ്റ്റേഷനിൽ ഹണി ട്രാപ്പ് കേസുമുണ്ട്.
ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ, അഖിലേഷ് കെ, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ടൗൺ സ്റ്റേഷനിലെ എ എസ് ഐ ഷാജി ഇ കെ, രമേഷ് എ, സജേഷ് കുമാർ, വെള്ളയിൽ എസ് ഐ അരുൺ വി ആർ, രഞ്ജിത്ത്, ലിജേഷ് ബാലസുബ്രഹ്‌മണ്യൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.