കണ്ണൂർ: കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ രണ്ടാം ഭാര്യയായ യുവതിയെ വീട്ടിനകത്തെ അടുക്കളയിൽ ബന്ദിയാക്കി മർദിച്ചും കുത്തിയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വയൽപീടിക ശ്രീനാരായണമഠത്തിന് സമീപം കോയ്യോടൻ വീട്ടിൽ കെ വി പത്മനാഭനെ (55)യാണ് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ വി മൃദുല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

പത്മനാഭന്റെ രണ്ടാം ഭാര്യ നായാട്ടുപാറ കോവൂരിലെ ശ്രീജ (36)യെയാണ് കൊലപ്പെടുത്തിയത്. 2015 ഒക്ടോബർ ആറിന് രാത്രി പത്തിന് പ്രതിയുടെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം. അടുക്കളയിൽ പാത്രം കഴുകുന്നതിതിനിടെയാണ് ശ്രീജ ആക്രമിക്കപ്പെട്ടത്. അടുക്കള പൂട്ടി കത്തികൊണ്ട് ദേഹമാസകലം കുത്തിയും ഇരുമ്പ് സ്റ്റൂൾ കൊണ്ട് പത്മനാഭൻ തലക്കടിച്ചും കൊല്ലപ്പെടുത്തിയെന്നാണ് കേസ്. ആദ്യത്തെതവണ ഉപയോഗിച്ച കത്തി ഒടിഞ്ഞു പോയതിനാൽ രണ്ടും മൂന്നും തവണ കത്തി മാറ്റി ഉപയോഗിച്ചായിരുന്നു അതിനിഷ്ഠൂരമായ കൊലപാതകം നടത്തിയത്. 2008ലായിരുന്നു ഇവരുടെ വിവാഹം. ശ്രീജക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം.

അന്നത്തെ കതിരൂർ എസ് ഐയായിരുന്ന സുരേന്ദ്രൻ കല്ല്യാടൻ രജിസ്റ്റർ ചെയ്ത കേസിൽ കൂത്തുപറമ്പ് സിഐ ആയിരുന്ന കെ പ്രേം സദനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ ജയറാംദാസ് ഹാജരായി.കേസിന്റെ വിചാരണ വേളയിൽ സാക്ഷികളായ പ്രതിയുടെ അമ്മ, സഹോദരി എന്നിവർ കൂറുമാറിയിരുന്നു.

കൊലപാതകത്തിനിടെ പ്രതിയുടെ കൈകൾക്ക് പരുക്കേറ്റിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ഡോക്ടർ ഗോപകുമാർ, ശ്രീജയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് പോസ്റ്റുമോർട്ടം വിദഗ്ദ്ധൻ ഡോ. ഗോപാലകൃഷ്ണപിള്ള, അയൽവാസികളായ ടി.കുമാരൻ, ഷിജോയ്, ജിമേഷ്, ബാബു എന്നിവരുടെ മൊഴികളാണ് കേസിൽ നിർണായകമായത്. പ്രൊസിക്യൂഷനുവേണ്ടി ഇരുപത്തിനാല് സാക്ഷികളെ വിസ്തരിച്ചു. 42-രേഖകളും 26തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.