കണ്ണൂർ: പയ്യന്നൂരിൽ മോഷ്ടാക്കളുടെ വിളയാട്ടം കാരണം വ്യാപാരികളും പൊലീസും വെള്ളം കുടിക്കുന്നു. മോഷണ പരമ്പര തന്നെ നടക്കുമ്പോഴും പ്രതികളെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പുകയാണ് പയ്യന്നൂർ പൊലിസ്. കഴിഞ്ഞ ദിവസം പുലർച്ചെ പയ്യന്നൂർ നഗരത്തിലെ സ്‌കൈപ്പർ സൂപ്പർമാർക്കറ്റിൽ ഒരേ കള്ളൻ തന്നെ നാലുതവണ കയറിയെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതോടെ പൊലിസിന് ക്ഷീണമുണ്ടായിരിക്കുകയാണ്.

ഇതോടെ തുടർച്ചയായി തങ്ങളുടെ കടമാത്രം ലക്ഷ്യം വയ്ക്കുന്ന കള്ളനെക്കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് സൂപ്പർമാർക്കറ്റ് ഉടമ. നാലാംതവണയും സൂപ്പർമാർക്കറ്റിൽ യാതൊരു കൂസലലുമില്ലാതെ കയറി കള്ളനെ പിടികൂടാൻ കഴിയാത്തത് പൊലിസിനും നാണക്കേടായിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്‌ച്ചയാണ് ഇവിടെ കള്ളൻ അവസാനമായി കയറിയത്.

കെട്ടിടത്തിന്റെ ഷീറ്റും സീലിങും തകർത്ത് മുകളിലൂടെ താഴേക്ക് ഇറങ്ങുകയായിരുന്നു . ഇതിനുശേഷം നടത്തിയ തെരച്ചിലിൽ ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന ഇരുപത്തിയഞ്ചായിരം രൂപ കവർന്നു. ഇവിടെ ചില്ലുകൂട്ടിലുണ്ടായിരുന്ന പെർഫ്യൂമുകളും ഷാംപു ഐറ്റങ്ങളുമുൾപ്പെടെ വാരിക്കൂട്ടി സഞ്ചിയിലാക്കി. കൂൾ ഡ്രിങ്ക്സ് കൗണ്ടറിലിരുന്ന് സി.സി.ടി.വി ക്യാമറ നോക്കി പോസ് ചെയ്തു കൂൾഡ്രിങ്ക്സ് കുടിച്ചാണ് ഇയാൾ പുറത്തേക്ക് മോഷണമുതലുമായി പോയത്.

പിറ്റേ ദിവസം കവർച്ച നടന്നുവെന്ന് വ്യക്തമായ ജീവനക്കാർ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പഴയ കള്ളൻ തന്നെയാണ് വീണ്ടും കയറിയതെന്നു മനസിലായത്. എന്നാൽ ഇത്തവണ സൂപ്പർമാർക്കറ്റിന് അകത്തേക്കുകയറിയതിൽ മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ വെൻഡിലേറ്റർ ഇളക്കി മാറ്റിയായിരുന്നു കടയിലേക്ക് കയറിയത്.

എന്നാൽ ഇതു തടയുന്നതിനായി വെൻഡിലേറ്റ് ഭാഗം ഭദ്രമായി അടച്ചിരുന്നു. ഇതോടെ മോഷ്ടാവ് പുതുവഴി സ്വീകരിക്കുകയായിരുന്നു. മുകളിലെ ഷീറ്റിളക്കി മാറ്റിയാണ് ഏറ്റവും ഒടുവിൽ സൂപ്പർമാർക്കറ്റിന് അകത്തേക്ക് കടന്നത്. സ്ഥിരം മോഷ്ടാവിനെതിരിച്ചറിഞ്ഞിട്ടും പയ്യന്നൂർ പൊലിസിനു ഇതുവരെ പിടികൂടാൻ കഴിയാത്തത് നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

വ്യാഴാഴ്‌ച്ച പുലർച്ചെ ഒന്നേ മുക്കാലിനും മൂന്നേകാലിനും ഇടയിലാണ് കവർച്ച നടന്നത്. ആലക്കോട് പാലക്കോടൻ വീട്ടിൽ പി.മഹമൂദിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൈപ്പർമാർക്കറ്റ്. ഇവിടെ നിന്നും പണവും സാധനങ്ങളുമടക്കം അരലക്ഷത്തിന്റെ നഷ്ടമുണ്ടായതായി ഉടമ പൊലിസിൽ നൽകിയ പരാതിയിൽ പറഞ്ഞു