കണ്ണൂർ: മുംബൈ പൊലീസാണെന്ന വ്യാജേന ഫോൺ ചെയ്ത് മട്ടന്നൂർ സ്വദേശിയിൽ നിന്നും 3,54,478 രൂപ തട്ടിയെടുത്തതായി പരാതി. പരാതിക്കാരന്റെ പേരിൽ ഒരു കൊറിയർ ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അതിൽ നിങ്ങളുടെ പേരിലുള്ള കാലാവധി കഴിഞ്ഞ പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, മാരക മയക്കുമരുന്നായ എം ഡി എം എ എന്നിവ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുബൈ പൊലീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ഫോൺ വിളിക്കുകയായിരുന്നു.

ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്‌റ് ആവശ്യപ്പെടുകയും പരാതിക്കാരന്റെ അക്കൗണ്ടിലെ പണം ആർ ബി ഐ വെരിഫിക്കേഷനു വേണ്ടി അയാൾ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അത് വിശ്വസിച്ച പരാതിക്കാരൻ 3,54.478 രൂപ നൽകുകയായിരുന്നു. പിന്നീട് ഇത് ഒരു തട്ടിപ്പാണെന്ന് മനസ്സിലായതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

മറ്റൊരു പരാതിയിൽ തലശ്ശേരി സ്വദേശിക്ക് 2800 രൂപ നഷ്ടപ്പെട്ടു. ഫേസ്‌ബുക്കിൽ പേഴ്‌സണൽ ലോണിനായിയുള്ള പരസ്യം കണ്ട് വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുകയും തുടർന്ന് പ്രോസസ്സിങ് ചർജായി പണം ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ 2800 രൂപ നൽകുകയായിരുന്നു.
പിന്നീട് ആവശ്യപ്പെട്ട ലോൺ ലഭിക്കാതെ വഞ്ചിക്കപ്പെടുകയായിരുന്നു.

ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ' ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്താൽ അത്തരം പ്രവൃത്തികൾ ചെയ്യരുതെന്ന് കണ്ണൂർ സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.