കണ്ണൂർ: കണ്ണൂരിലെ കർഷക ആത്മഹത്യയെ ലളിതവൽക്കരിച്ചു എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തങ്ങളുടെ നിരീക്ഷണത്തിൽ ആത്മഹത്യക്ക് പിന്നിൽ ലളിതമായ കാരണങ്ങളാണെന്ന് ഇപി ജയരാജൻ പറഞ്ഞു. കണ്ണൂർ ഇരിട്ടിയിൽ കർഷകൻ ആത്മഹത്യചെയ്തതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഈ ആത്മഹത്യക്കുള്ള കാരണങ്ങളൊക്കെ നമ്മുടെ ഒരു നിരീക്ഷണത്തിൽ വളരെ ലളിതമാണ്. പക്ഷേ, മനുഷ്യന്റെ മാനസികാവസ്ഥയല്ലേ.. ഒരു കൃഷിക്കാരനും ഇവിടെ പെൻഷൻ കിട്ടാത്തതുകൊണ്ട് ആത്മഹത്യ ചെയ്യുമെന്ന് പറയാൻ സാധിക്കില്ല. കാട്ടാന ശല്യത്തിൽ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ? ഇന്ന് രാവിലെ ഉണ്ടാകുന്നതല്ലല്ലോ കാട്ടാന ശല്യം. എത്രകാലമായി അമ്പായത്തോട്, കൊട്ടിയൂർ, കേളകം, കണിച്ചാർ, വയനാട് ഭാഗത്ത് ആനയിറങ്ങൂന്നു? ഇടുക്കിയിൽ ആനയിറങ്ങൂന്നില്ലേ? ശബരിമല സീസണിൽ കാട്ടിലൊക്കെ ആന വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ട്' -ഇപി ജയരാജൻ പറഞ്ഞു. ആത്മഹത്യാക്കുറിപ്പുകളിൽ സംശയമുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് മുടിക്കയത്ത് നടുവത്ത് സുബ്രഹ്മണ്യൻ (71) ആണ് വാടകവീട്ടുപറമ്പിലെ മരക്കൊമ്പിൽ ജീവനൊടുക്കിയത്. വാർധക്യകാല പെൻഷൻ മുടങ്ങിയതാണ് കാരണമെന്ന് പറയുന്നു. കാട്ടാന ശല്യംമൂലം രണ്ടേക്കർ സ്ഥലവും വീടും കൃഷിയിടവും ഉപേക്ഷിച്ച് വാടകവീട്ടിലേക്കു താമസം മാറിയതായും വാടക വീട് മാറേണ്ടി വരുമെന്ന് ഉടമ അറിയിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഭാര്യ: കനകമ്മ. മക്കൾ: സൗമ്യ, ജ്യോതി. മരുമക്കൾ: ഷാജി, രാജേഷ്.