കൊച്ചി: മുസ്ലിം ലീഗ് ഹിന്ദു വിരുദ്ധരല്ലെന്നും എന്നാൽ ബിജെപി മുസ്ലിം വിരുദ്ധമാണെന്നും എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. രണ്ടു തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദി ന്യൂ ഇന്ത്യൻ എക്സപ്രസിന്റെ എക്സ്പ്രസ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി സുകുമാരൻ നായർ, വെള്ളാപ്പള്ളി നടേശൻ എന്നതു പോലെ സമസ്തയ്ക്കും കേരളത്തിൽ വോട്ടു ബാങ്കില്ല. മത സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നതിന് അനുസരിച്ച് കേരളത്തിൽ ആരെങ്കിലും വോട്ടു ചെയ്യാറുണ്ടോ? ആരും വോട്ടു ചെയ്യില്ലെന്നാണ് താൻ കരുതുന്നതെന്നും ഫസൽ ഗഫൂർ പറഞ്ഞു. സമസ്തയെ ആരു ശ്രദ്ധിക്കുന്നു. വിശ്വാസത്തിൽ സമസ്ത, മുജാഹിദ്, ജമാ അത്ത് തുടങ്ങിയവയ്ക്ക് ഒരു പങ്കുമില്ല. സനാതന ധർമ്മം എന്നത് ബ്രാഹ്‌മണ ആശയമാണ്. ഗോത്ര വിഭാഗക്കാരോ ഒബിസി വിഭാഗമോ ഇതിൽപ്പെടുന്നില്ല. ക്രിസ്തുമതത്തിലും സമാനമായ പ്രശ്നമുണ്ട്.

അപ്പോൾ സിപിഎം വെറുതെ സമസ്തയോട് കൂട്ടുകൂടുകയാണോ? എന്ന ചോദ്യത്തിന്, ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതിനല്ലാതെ, മറ്റൊരു ഉദ്ദേശവുമില്ല. എന്നാൽ ഇപ്പോൾ പലരും സിപിഎമ്മിലേക്ക് പോകുന്നുണ്ട് എന്നത് വസ്തുതയാണ് എന്നും ഫസൽ ഗഫൂർ കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ലീങ്ങൾ, ഇക്കാലത്ത് ഇടതുപക്ഷത്തോട് ചായ്വുള്ളതായി ഒരു കാഴ്ചപ്പാടുണ്ട്. എന്നാൽ അവർ മുസ്ലിം ലീഗ് വോട്ടർമാരല്ല, പരമ്പരാഗത കോൺഗ്രസ് വോട്ടർമാരാണ്. അതിനാൽ, ലീഗിനെ അതു ബാധിക്കില്ല.

മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോയാൽ അത് ആത്മഹത്യാപരമായിരിക്കും. അങ്ങനെ സംഭവിച്ചാൽ സംസ്ഥാനത്ത് കോൺഗ്രസ് തകരുമെന്നും ഫസൽ ഗഫൂർ പറഞ്ഞു. നിലവിൽ കേരളത്തിലെ ക്രിസ്ത്യൻ സമീഹം മുസ്ലിം സമുദായവുമായി മികച്ച ബന്ധത്തിലല്ലെന്നും ഫസൽ ഗഫൂർ പറഞ്ഞു.