തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യവകുപ്പ്. കോഴിക്കോട്ടും മലപ്പുറത്തും പത്തു പേർക്കു സ്ഥിരീകരിച്ച പനി ബുധനാഴ്ച പാലക്കാട്ടും ഒരു മരണത്തിന് കാരണമായി. വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികനാണ് മരിച്ചത്.

പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാരനാണ് (65) മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മെയ്‌ അഞ്ചിനു വീട്ടിൽവച്ച് ഛർദ്ദിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീടാണ് വെസ്റ്റ് നൈൽ പനിയാണെന്നു സ്ഥിരീകരിച്ചത്. പ്രദേശത്തെ വീടുകളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കോഴിക്കോട് , മലപ്പുറം ജില്ലകളിലായി പത്ത് പേർക്കായിരുന്നു ആദ്യഘട്ടത്തിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിരുന്നത്. ഇതിൽ മലപ്പുറം സ്വദേശികൾ പുർണമായും സുഖം പ്രാപിച്ചു. കോഴിക്കോട് ജില്ലയിൽ അഞ്ച് പേർക്ക് വെസ്റ്റ് നൈൽ സ്ഥിരീകരിച്ചതിൽ നാലു പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.