പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് നവിൻ എം. ഈശോയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ. ജോർജ് ഉണ്ണൂണ്ണിയുടെ വീട്ടുകാർ നൽകിയ അപേക്ഷയെ തുടർന്നാണ് നിയമനം. കഴിഞ്ഞ ഡിസംബറിൽ മൈലപ്രയിലെ പുതുവേലിൽ കടയിൽ അതിക്രമിച്ചു കയറിയ അഞ്ചംഗസംഘം കട നടത്തി വന്ന വയോധികനെ കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു.

അഞ്ച് പ്രതികളെയും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വളരെ വേഗം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കവർച്ച ചെയ്തെടുത്ത സ്വർണം വിൽക്കാൻ സഹായിച്ച നാലാം പ്രതി നിയാസ് അമാന് കോടതി ജാമ്യം നൽകിയിരുന്നു. മറ്റു പ്രതികൾ ഇപ്പോഴും ജയിലിലാണ്. പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിരസിച്ചു. ഒന്നാം പ്രതി ക്വാർട്ടർ എന്ന് അറിയപ്പെടുന്ന ഹരീബ്, നാലാം പ്രതി നിയാസ് അമാൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. മറ്റു മൂന്ന് പ്രതികൾ തമിഴ്‌നാട്ടുകാരാണ്. മൂവരും നിരവധി കേസുകളിൽ പ്രതികളാണ്.

ഒന്നാംപ്രതിയും രണ്ടാംപ്രതിയുമായുള്ള പരിചയമാണ് മറ്റു പ്രതികളുമായി ചേർന്ന് കുറ്റകൃത്യം നടത്താൻ ഇടയാക്കിയത്. ഈ കേസിന്റെ അന്വേഷണം ജില്ലാ പൊലീസ് മേധാവി വി അജിത്ത് ഐപിഎസിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈഎസ്‌പി ആയിരുന്ന എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലാണ് നടന്നത്. പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ജിബു ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നടത്തിയ ഊർജ്ജിത അന്വേഷണത്തിൽ പ്രതികളെ ഉടനടി കുടുക്കാൻ സാധിച്ചു.

തുടർന്ന്, പൊലീസ് ഇൻസ്പെക്ടർ രഗീഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം തിരിച്ചറിയൽ നടത്തുന്നതിനായി മുഖംമൂടി അണിയിച്ചാണ് തെളിവെടുപ്പും മറ്റും നടത്തിയത്.