തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും കനത്തമഴ. കൊച്ചി നഗരത്തിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കാക്കനാട് ഇൻഫോപാർക്ക്, ആലുവ- ഇടപ്പള്ളി റോഡ്, പാലാരിവട്ടം- കാക്കനാട് റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് എന്നിവിടങ്ങളിലാണ് പ്രധാനമായി വെള്ളം കയറിയത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴുമണി മുതലാണ് എറണാകുളത്ത് കനത്തമഴ അനുഭവപ്പെട്ട് തുടങ്ങിയത്. കനത്തമഴയിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് ദൃശ്യമായത്. ഇതുമൂലം പലർക്കും കൃത്യസമയത്ത് ഓഫീസിൽ എത്താൻ സാധിച്ചില്ല. റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കാൽനടയാത്രക്കാരും ദുരിതത്തിലായി.

ഇടപ്പള്ളി മരോട്ടിച്ചുവടിൽ വീടുകളിലും റോഡിലും വെള്ളം കയറി. വൈറ്റില, കളമശേരി, കലൂർ, എംജി റോഡ്, എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മഴയോടനുബന്ധിച്ചുള്ള ശക്തമായ കാറ്റിൽ ഫോർട്ട്കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരം വീണു. ആർക്കും പരിക്കില്ല. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ദേശീയപാതയിൽ മരം വീണത് വാഹനഗതാഗതം തടസ്സപ്പെടാൻ ഇടയാക്കി.

തിരുവനന്തപുരം, കൊല്ലം എന്നി ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിലിന്റെ ഒരു ഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞുവീണു. കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. എംസി റോഡിൽ നിലമേൽ, വാളകം എന്നിവിടങ്ങളിലും ദേശീയപാതയിൽ കൊട്ടിയം, ചാത്തനൂർ മേഖലകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.