- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾ ഈഗോ വെച്ചുപുലർത്തുന്നവർ; കഠിനാധ്വാനം ചെയ്യാൻ തയ്യാറല്ല; ഇതര സംസ്ഥാന തൊഴിലാളികളെ പുകഴ്ത്തി ഹൈക്കോടതി
കൊച്ചി: മലയാളികൾ ഈഗോ വെച്ചുപുലർത്തുന്നവരാണെന്നും കഠിനാധ്വാനം ചെയ്യാൻ തയ്യാറല്ലെന്നും കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകൾ വലുതാണെന്നും ഹൈക്കോടതി. രജിസ്റ്റർ ചെയ്യാത്ത ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നെട്ടൂരിലെ ഹോൾസെയിൽ മാർക്കറ്റിൽ നിന്ന് നിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാഗത്തു നിന്നുമാണ് ഇത്തമൊരു പരാമർശം ഉണ്ടായത്.
ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്ക് ഈ പ്രദേശം കൈവശപ്പെടുത്താൻ അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് കോടതി ഒരു തരത്തിലും എതിരല്ല. മലയാളികൾ അവരുടെ ഈഗോ കാരണം ജോലി ചെയ്യാൻ തയ്യാറല്ല. കുടിയേറ്റ തൊഴിലാളികൾ കാരണമാണ് നമ്മൾ അതിജീവിക്കുന്നതെന്നും ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു.
കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തൃപ്പൂണിത്തുറ ഓഫീസിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളിയാണ് വിഷയത്തിൽ ഹർജി സമർപ്പിച്ചത്. നെട്ടൂരിലെ ഹോൾസെയിൽ മാർക്കറ്റിലെ ഇതര സംസ്ഥാന തൊഴിലാളികൾ 1979 ലെ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി (തൊഴിൽ നിയന്ത്രണവും സേവന വ്യവസ്ഥകളും) നിയമപ്രകാരം ഒരു തരത്തിലുള്ള രജിസ്ട്രേഷനും നടത്തുന്നില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
കുടിയേറ്റ തൊഴിലാളികൾക്ക് ഉറങ്ങാനും ഭക്ഷണം പാകം ചെയ്യാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും വ്യാപാരികൾ മാർക്കറ്റിനുള്ളിൽ കൂടുതൽ വാസസ്ഥലങ്ങൾ നിർമ്മിച്ച് നൽകിയിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ അവരുടെ ചില പ്രവൃത്തികൾ ബുദ്ധിമുട്ടുണ്ടാക്കുന്നു. രജിസ്ട്രേഷൻ നടത്താതെയാണ് ഇതരസംസ്ഥാന തൊഴിലാളികൾ ഇവിടെ തുടരുന്നത്. ഇത് കുറ്റകൃത്യങ്ങൾക്ക് കാരണമാകുമെന്നും ഹർജിയിൽ പറയുന്നു. ഈ തൊഴിലാളികളിൽ ചിലർ മയക്കുമരുന്നും മദ്യവും വ്യാപകമായ രീതിയിൽ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഇത് ഗൗരവമായി കാണേണ്ടതാണെന്നും കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇനിയൊരിക്കലും അതൊന്നും ആവർത്തിക്കരുതെന്നും വളരെ ജാഗ്രത പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കുടിയേറ്റക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾക്ക് എതിരല്ലെന്നും എന്നാൽ അവരെ മൊത്തമായി മാറ്റുന്നത് സാധ്യമല്ലെന്നും കോടതി പറഞ്ഞു. ഹർജിക്കാരന്റെ ആരോപണങ്ങൾ അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാകളക്ടറോട് കോടതി ആവശ്യപ്പെട്ടു. ഹർജി ഒരുമാസത്തിന് ശേഷം വീണ്ടും പരിഗണിക്കും.
കണക്കനുസരിച്ച്, നിലവിൽ ഏകദേശം 2.5 ദശലക്ഷം ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. അവരിൽ ഭൂരിഭാഗവും ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ യുപി, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.