കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് സർവകലാശാല നൽകിയ പട്ടിക അവഗണിച്ച് എബിവിപി പ്രവർത്തകരെ ചാൻസലർ നാമനിർദ്ദേശം ചെയ്ത നടപടിക്കുള്ള സ്റ്റേ നീട്ടി. ഫെബ്രുവരി 13 വരെയാണ് സ്റ്റേ നീട്ടിയത്. ചാൻസലറുടെ പട്ടികയിലുൾപ്പെട്ട എബിവിപി പ്രവർത്തകരായ അഭിഷേക് ഡി നായർ, എസ് എൽ ധ്രുവിൻ, മാളവിക ഉദയൻ, സുധി സുധൻ എന്നിവരെ നാമനിർദ്ദേശം ചെയ്തുള്ള ഉത്തരവിലെ തുടർനടപടി സ്റ്റേ ചെയ്തുള്ള ഉത്തരവിന്റെ കാലാവധിയാണ് നീട്ടിയത്. ഇവർക്കായി സീനിയർ അഭിഭാഷകൻ ഹാജരാകുമെന്നും സമയം വേണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്റ്റേ നീട്ടിയത്. തുടർന്ന് ഹർജി ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

തങ്ങളെക്കാൾ യോഗ്യത കുറഞ്ഞവരെയാണ് ചാൻസലർ നാമനിർദ്ദേശം ചെയ്തതെന്നും ഈ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സർവകലാശാല നൽകിയ പട്ടികയിൽ ഉൾപ്പെട്ട അരുണിമ അശോക്, ടി എസ് കാവ്യ, നന്ദകിഷോർ, പി എസ് അവന്ത് സെൻ എന്നിവർ നൽകിയ ഹർജി ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് ആണ് പരിഗണിക്കുന്നത്. 2023 ഡിസൺംബർ 12നായിരുന്നു ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത്.