തിരുവനന്തപുരം: ഗവ: ഡോക്ടര്‍ നിയമനത്തിന് 15 ലക്ഷം കോഴ ആവശ്യപ്പെട്ട് ആദ്യ ഗഡുവായി 1.75 ലക്ഷം വാങ്ങിയെന്ന കേസില്‍
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിന് പങ്കില്ലെന്ന് കാട്ടി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കന്റോണ്‍മെന്റ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഡോക്ടര്‍ നിയമന കൈക്കൂലി കേസില്‍ ഇടനിലക്കാരായ 4 പ്രതികളെ ഉള്‍പ്പെടുത്തിയുള്ളതാണ് കുറ്റപത്രം. ഇടനിലക്കാരായ പത്തനംതിട്ട സി ഐ റ്റി യു ജില്ലാ ഓഫീസ് മുന്‍ സെക്രട്ടറി അഖില്‍ സജീവ്, സുഹൃത്ത് അഡ്വ. റഫീസ്, കോഴിക്കോട് എസ്എഫ് ഐ നേതാവ് അഡ്വ. ലെനിന്‍ രാജ്, മലപ്പുറം എഐഎസ്എഫ് മുന്‍ നേതാവ് അഡ്വ കെ.പി.ബാസിദ് എന്നിവരാണ് കുറ്റപത്രത്തിലെ പ്രതികള്‍.

ഡോക്ടര്‍ നിയമന കൈക്കൂലി സംഭവത്തില്‍ 2023 ഒക്ടോബര്‍ 4 ന് റിമാന്റിലായ പ്രതി കോഴിക്കോട് സ്വദേശി റഫീസിനെ പ്രൊഡക്ഷന്‍ വാറണ്ട് അയച്ചു വരുത്തിയ കോടതി കന്റോണ്‍മെന്റ് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികള്‍ തമ്മിലുള്ള ഗൂഢാലോചന, തൊണ്ടിപ്പണം വീണ്ടെടുക്കല്‍, വ്യാജ ഇലക്ട്രോണിക് രേഖകളുടെ ഉറവിടം, നിര്‍മ്മാണം എന്നിവ കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. റഹീസ് ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്.

വ്യാജ നിയമന ഉത്തരവ് നിര്‍മിച്ചത് ഇയാളുടെ അറിവോടെയാണ്. ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ ഗൂഡാലോചന സംബന്ധിച്ച നിരവധി തെളിവുകളും പ്രതികള്‍ തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന വസ്തുതകളും ഉണ്ടെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരന്‍ ഹരിദാസന്റെ സുഹൃത്തായ ബാസിതിനെ കേസിലെ പ്രതി അഖില്‍ സജീവുമായി പരിചയപ്പെടുത്തിയത് റഹീസ് ആണ്. എഐഎസ്എഫ് മുന്‍ നേതാവായ ബാസിതിനെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് പരാതിക്കാരന്‍ ഹരിദാസ് ആരോപിച്ചത്. നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി ഹോമിയോ വിഭാഗത്തില്‍ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയത്. താത്കാലിക നിയമനത്തിന് 5 ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉള്‍പ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പും നല്‍കി.

നിയമനത്തിന് ആരോഗ്യ വകുപ്പില്‍ അപേക്ഷ നല്‍കിയപ്പോള്‍ അഖില്‍ സജീവ് നിയമനം ഉറപ്പ് നല്‍കി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.